ഹൈദരാബാദ്: ദുർഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്‌ക്കിടെ മുട്ടയേറ്. ഹൈദരാബാദിൽ ശനിയാഴ്ച രാത്രി 11.45 ഓടെ ആയിരുന്നു സംഭവം.
ഹൈദരാബാദിലെ അക്ബർബാഗ് ചാദർഘട്ട് പ്രദേശത്ത് വെച്ചാണ് ദുർഗാ വിഗ്രഹത്തിന് നേരെ മുട്ടയും കല്ലും എറിഞ്ഞത്. തുടർന്ന് സംഘർഷാവസ്ഥ ഉടലെടുത്തു. കൂടുതൽ അസ്വസ്ഥതകൾ ഉണ്ടാകാതിരിക്കാൻ പൊലീസ് സേനയെ വിന്യസിക്കുകയും സ്ഥിതിഗതികൾ നിയന്ത്രിക്കുകയും ചെയ്തു.
ഹുസൈൻസാഗറിലേക്ക് നിമജ്ജനത്തിനായി ദുർഗ്ഗാ വിഗ്രഹം ഘോഷയാത്രയായി കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. സംഘാടകർ പ്രകടനം നിർത്തി സ്ഥലത്ത് മുദ്രാവാക്യങ്ങൾ മുഴക്കാൻ തുടങ്ങിയതോടെ കുറച്ചു നേരം സംഘർഷാവസ്ഥ നിലനിന്നു. സ്ഥിതിഗതികൾ കൈവിട്ടുപോകുമെന്ന് മനസ്സിലാക്കിയ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സേനയുമായി സ്ഥലത്തെത്തി പ്രദേശം വളഞ്ഞു. പുറത്തുനിന്നുള്ള ആരെയും പ്രദേശത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല.
ചാദർഘട്ടിലെ ഒരു അപ്പാർട്ട്‌മെന്റിൽ നിന്നാണ് മുട്ട എറിഞ്ഞതെന്നു പറയപ്പെടുന്നു. സംഭവത്തെത്തുടർന്ന് താമസക്കാരും ജാഥയിലെ അംഗങ്ങളും തമ്മിൽ സംഘർഷമുണ്ടായി. സുരക്ഷാ ഉദ്യോഗസ്ഥർ അപ്പാർട്ട്മെന്റ് കെട്ടിടത്തിലേക്കുള്ള വഴി തടഞ്ഞു. ഒരു പൊലീസ് സംഘം കെട്ടിടത്തിനുള്ളിൽ പോയി കെട്ടിടത്തിൽ താമസിക്കുന്നവരെ പരിശോധിച്ചു. അവിടെ പുറത്തുനിന്നുള്ള ആരെയും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്.
പിന്നീട് പൂർണ്ണ പൊലീസ് സംരക്ഷണത്തിൽ ജാഥ ഹുസൈൻസാഗറിലേക്ക് നീങ്ങി. സംഭവത്തെത്തുടർന്ന്, നഗരത്തിലെ സാമുദായികമായി ദുർബലമായ പ്രദേശങ്ങളിൽ പോലീസ് അതീവ ജാഗ്രത പാലിച്ചു. ചാദർഘട്ട് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മുട്ട മനഃപൂർവ്വം എറിഞ്ഞതാണോ അതോ അബദ്ധത്തിൽ എറിഞ്ഞതാണോ എന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ് എന്ന് പൊലീസ് അറിയിച്ചു . സമാധാനം നിലനിർത്താൻ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.















