തിരുവനന്തപുരം: രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുൻ പ്രാന്ത സംഘചാലക് പി.ഇ.ബി മേനോന്റെ വിയോഗത്തിൽ അനുശോചിച്ച് ഭാരതീയ വിചാരകേന്ദ്രം. കേരളത്തിലെ സംഘ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ ഗണ്യമായ സംഭാവന നൽകിയ ധന്യാത്മാവാണ് അദ്ദേഹമെന്നും ആ ധന്യ സ്മരണയ്‌ക്ക് മുന്നിൽ ഭാരതീയ വിചാര കേന്ദ്രം ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും ഡയറക്ടർ ആർ. സഞ്ജയൻ പറഞ്ഞു.
ഒരു നിഷ്ഠാവാനായ സ്വയംസേവകൻ എന്ന നിലയിൽ അദ്ദേഹം സ്വയം സൃഷ്ടിച്ച മാതൃക ഏവരുടെയും ആദരവ് നേടിയിട്ടുണ്ട്. അറിയപ്പെടുന്ന ചാർട്ടേഡ് അക്കൗണ്ടന്റും, മാണിക്യമംഗലം പറയത്തു കുടുംബാംഗവുമായ മേനോൻ സാർ 1980 കളോടെയാണ് സംഘപ്രസ്ഥാനത്തിൽ സജീവമാകാൻ തുടങ്ങിയത്.
സംഘത്തിന്റെ മുതിർന്ന പ്രചാരകനും ആധ്യാത്മിക സാധകനുമായിരുന്ന സ്വർഗീയ പി മാധവജിയിൽ നിന്ന് കിട്ടിയ പ്രേരണയാലാണ് ആദ്യം ക്ഷേത്ര സംരക്ഷണ സമിതിയിലും, പിന്നീട് സംഘത്തിലും മറ്റും നിരവധി ചുമതലകൾ ഏറ്റെടുക്കാൻ അദ്ദേഹം മുന്നോട്ടു വന്നത്.
അടിയന്തരാവസ്ഥയ്‌ക്ക് ശേഷമുള്ള കേരളത്തിലെ സംഘപ്രസ്ഥാനങ്ങളുടെ വളർച്ചയിൽ മേനോൻ സാറിന്റെ സംഭാവന നിസ്തുലമാണ്. സൗമ്യനും മൃദുഭാഷിയുമായിരുന്ന അദ്ദേഹത്തിന്റെ സാന്നിദ്ധ്യം പ്രവർത്തകർക്ക് ഏറെ ഉത്സാഹവും ആത്മവിശ്വാസവും പകരുന്നതായിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.















