പത്തനംതിട്ട: ശബരിമലയിൽ ഭക്തജനങ്ങളുടെ വിശ്വാസമാണ് വ്രണപ്പെട്ടിരിക്കുന്നതെന്ന് ബിജെപി മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ. സ്വർണപ്പാളികൾ എങ്ങനെ നഷ്ടപ്പെട്ടുവെന്ന് ജനങ്ങൾക്കറിയാമെന്നും സ്വർണം കൊള്ള ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനംടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിഷയത്തിൽ ശക്തമായ അന്വേഷണം നടത്താൻ ദേവസ്വം ബോർഡ് ഇതുവരെയും തയ്യാറായിട്ടില്ല. കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ല. ദേവസ്വം മന്ത്രി കൃത്യമായ മറുപടി പറയുന്നില്ല. തീവെട്ടിക്കൊള്ളയാണ് ശബരിമലയിൽ നടക്കുന്നത്. ശബരിമലയുടെ യശസിന് കളങ്കം വന്നിരിക്കുന്നു. ദുഷിച്ച് നാറിയ കാലഹരണപ്പെട്ട സാമൂഹ്യ വ്യവസ്ഥിതിയാണ് ശബരിമലയിൽ നടപ്പിലാക്കുന്നതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
പമ്പ പൊലീസ് സ്റ്റേഷനും ശബരിമല പൊലീസ് സ്റ്റേഷനുമുണ്ട്. എന്തുകൊണ്ടാണ് ഒരു കേസ് രജിസ്റ്റർ ചെയ്യാത്തത്. നടപടികൾ എന്തുകൊണ്ട് സ്വീകരിക്കുന്നില്ല. ഇതിനെ കുറിച്ച് ദേവസ്വം മന്ത്രി എന്തുകൊണ്ടാണ് വ്യക്തമായ അഭിപ്രായം പറയാത്തത്.
2019-ൽ സ്വർണമായിരുന്ന പാളി. അവിടെ നിന്ന് മാറ്റി ചെമ്പാക്കി മാറ്റിയിരിക്കുന്നു, സ്വർണം അവിടെ നിന്ന് മോഷ്ടിച്ചുവെന്ന് വളരെ വ്യക്തമാണ്. ഒരു വെള്ള കടലാസില്ലെങ്കിലും പരാതി കൊടുക്കണം. ശബരിമലയിൽ മോഷണം നടക്കുകയാണ്. ശബരിമലയ്‌ക്ക് ചീത്തപ്പേരാണ് ഇപ്പോഴുള്ളത്. അയ്യപ്പന്റെ മുന്നിൽ തെറ്റ് പറഞ്ഞ്, പശ്ചാത്താപം നടത്തി അവർ നിയമത്തിന് മുന്നിൽ ഹാജരാകണം.
മോഷ്ടിച്ചവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. ശബരിമലയിലെ സ്വർണക്കടത്തിന് അന്തർ സംസ്ഥാന ബന്ധമുണ്ട്. വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്നും ദേവസ്വം മന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും രാജിവയ്‌ക്കണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.















