ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി. തൃശൂർ കോടതിയിലാണ് സന്ദേശമെത്തിയത്. ഇമെയിൽ വഴിയായിരുന്നു ഭീഷണി. തുടർന്ന് ഇടുക്കിയിലെ ബോംബ് സ്വകാഡും പൊലീസും സ്ഥലത്തെത്തി അണക്കെട്ടിൽ പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായി യാതൊന്നും കണ്ടെത്താനായില്ലെന്നാണ് വിവരം.
തമിഴ്നാട്ടിലേക്ക് വെള്ളം പോകുന്ന ഷട്ടർ, മെയിൻ ഡാം, ബേബി ഡാം ഷട്ടർ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. വിവരം ലഭിച്ചയുടനെ തൃശൂർ കളക്ടറെ അറിയിച്ചിരുന്നു. ഇവിടെ നിന്ന് ഇടുക്കി കളക്ടറെ അറിയിക്കുകയായിരുന്നു.
അതേസമയം, ബോംബ് ഭീഷണി സന്ദേശത്തെ കുറിച്ച് റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരെ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദ്ദിച്ചതായി ആരോപണമുണ്ട്. വഴിയിൽ തടഞ്ഞുനിർത്തുകയും മർദ്ദിക്കുകയും ചെയ്തു. ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിന് ശേഷമാണ് മാദ്ധ്യമപ്രവർത്തകർ എത്തിയത്. എന്നാൽ വനംവകുപ്പ് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നാണ് പരാതി.















