കാബൂൾ: അഫ്ഗാൻ- പാകിസ്ഥാൻ സംഘർഷം രൂക്ഷം. ഏറ്റുമുട്ടലുകളും ആക്രമണങ്ങളും തുടരുന്ന സാഹചര്യത്തിൽ പാക് മന്ത്രിക്കും സൈനിക ഉദ്യോഗസ്ഥർക്കും വിസ നിഷേധിച്ച് അഫ്ഗാനിസ്ഥാൻ. പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, ഇന്റലിജൻസ് മേധാവി അസിം മാലിക്, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ എന്നിവർക്കാണ് വിസ നിഷേധിച്ചത്. ചില വാർത്താഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
തുടർച്ചയായി മൂന്ന തവണ വിസ അപേക്ഷകൾ നിരസിച്ചുവെന്നാണ് റിപ്പോർട്ട്. പാക് സൈന്യത്തിന് നേരെ തുടർച്ചയായി ഭീകരാക്രമണങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ചാണ് അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ആക്രമണങ്ങൾ അഴിച്ചുവിട്ടത്.
അഫ്ഗാനിസ്ഥാനിലെ താലിബൻ ഭരണകൂടം നിയമസാധുതയുള്ളതല്ലെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന് പിന്നാലെയാണ് 2021-ലെ മുൻ നിലപാടുകളിൽ മാറ്റം വന്നത്.
അതേസമയം, അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ഇടയിലുള്ള സംഘർഷം അവസാനിപ്പിക്കാൻ താൻ മദ്ധ്യസ്ഥ വഹിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് സമാധാനം പുനഃസ്ഥാപിക്കാൻ താൻ തയാറാണെന്നും അങ്ങനെ ചെയ്യുന്നത് ഒരു ബഹുമതിയാണെന്നും ട്രംപ് വ്യക്തമാക്കി.
പാക്- അഫ്ഗാൻ അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ 23 അഫ്ഗാൻ സൈനികരും 200-ലധികം പ്രതിഷേധക്കാരും കൊല്ലപ്പെട്ടതായി പാകിസ്ഥാൻ അവകാശപ്പെട്ടു. സംഘർഷത്തിൽ 58 പാക് സൈനികരും കൊല്ലപ്പെട്ടതായാണ് വിവരം.















