കലബുറഗി: രാഷ്‌ട്രീയ സ്വയം സേവക സംഘത്തിനെതിരെ ജുഗുപ്സാവഹമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് രാഷ്‌ട്രീയ ശ്രദ്ധ നേടാൻ ശ്രമം നടത്തുന്ന കർണാടക ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെയുടെ തട്ടകത്തിൽ വിശ്വരൂപം കാട്ടാനൊരുങ്ങി സംഘം. പ്രിയങ്ക് ഖാർഗെയുടെ മണ്ഡലമായ ചിറ്റാപൂരിൽ ഒക്ടോബർ 19 ന് റൂട്ട് മാർച്ച് നടത്താൻ രാഷ്‌ട്രീയ സ്വയംസേവക സംഘം തീരുമാനിച്ചു.
പഥസഞ്ചലനം നടത്താനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായി വരുന്നു. സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനുള്ള സർക്കാർ നീക്കത്തെച്ചൊല്ലിയുള്ള തർക്കത്തിനിടയിലാണിത്.
ചിറ്റാപൂരിലെ പ്രധാന റോഡുകളിലെ പ്രധാന സ്ഥലങ്ങളിൽ കാവി പതാകകളും കൂറ്റൻ കട്ടൗട്ടുകളും സ്ഥാപിച്ചിട്ടുണ്ട്. നാളെ വൈകുന്നേരം 3 മണിക്ക് പട്ടണത്തിലെ ബജാജ് കല്യാണ മണ്ഡപ പരിസരത്ത് യോഗം നടക്കുമെന്നും തുടർന്ന് പട്ടണത്തിലെ പ്രധാന തെരുവുകളിൽ റൂട്ട് മാർച്ച് സംഘടിപ്പിക്കുമെന്നും ആർഎസ്‌എസ് നേതാക്കൾ പറഞ്ഞു.
അനുമതി തേടി താലൂക്ക് ഭരണകൂടത്തിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ബാനറുകളും പതാകകളും സ്ഥാപിക്കുന്നതിന് സംഘടനാ നേതാക്കൾ ചിറ്റാപൂർ ടൗൺ മുനിസിപ്പൽ കൗൺസിലിന് ആവശ്യമായ ഫീസ് അടച്ചിട്ടുണ്ട്.
“ചിറ്റാപൂർ ടൗണിൽ റൂട്ട് മാർച്ച് നടത്താൻ അനുമതി തേടി ആർ.എസ്.എസിൽ നിന്ന് അപേക്ഷ ലഭിച്ചിട്ടുണ്ട്. അപേക്ഷയിൽ റിപ്പോർട്ട് സമർപ്പിക്കാൻ avashyappett പോലീസ് സ്റ്റേഷനിലേക്ക് റിപ്പോർട്ട് അയച്ചിട്ടുണ്ട്. പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അനുമതി നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക. ഇതുവരെ അനുമതി നൽകിയിട്ടില്ല”, തഹസിൽദാർ നാഗയ്യ ഹിരേമത്ത് പറഞ്ഞു.















