തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പിലാക്കുമെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രഖ്യാപനത്തെ എതിർത്ത് സിപിഐ. റവന്യൂ മന്ത്രി കെ രാജൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരാണ് ശിവൻകുട്ടിക്കെതിരെ രംഗത്തുവന്നത്. പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ സർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രിസഭയിൽ ചർച്ച നടന്നിട്ടില്ലെന്നുമാണ് മന്ത്രി കെ രാജന്റെ പ്രതികരണം.
വിഷയത്തിൽ പാർട്ടി തീരുമാനം എടുത്തിട്ടില്ലെന്നും സിപിഐയുടെ നിലപാടിൽ മാറ്റമില്ലെന്നുമാണ് ബിനോയ് വിശ്വം പ്രതികരിച്ചത്. പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള സർക്കാരിന്റെ തീരുമാനം പത്രവാർത്തയിലൂടെയാണ് അറിഞ്ഞതെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഇരുവരുടെയും പ്രതികരണത്തിൽ നിന്ന് പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാണ്. നിയമസഭയിൽ ചർച്ച നടക്കാത്ത വിഷയത്തെ കുറിച്ച് മന്ത്രി വി ശിവൻകുട്ടിയുടെ പ്രസ്ഥാവന അടിസ്ഥാനരഹിതമാണെന്നാണ് ആരോപണം.
കുട്ടികള്‍ക്ക് കിട്ടേണ്ട ഫണ്ടാണെന്നും കേന്ദ്രസഹായം എല്ലാ വിഭാഗങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നും വ്യക്തമാക്കിയാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി,പദ്ധതി നടപ്പിലാക്കുമെന്ന് അറിയിച്ചത്. തീരുമാനം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചുവെന്നും കരാറില്‍ ഒപ്പിടുന്നതിനായി വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി ഇന്ന് സ്ഥിരീകരിച്ചു. വിദ്യാഭ്യാസ പദ്ധതികള്‍ക്കായി കേരളത്തിന് അര്‍ഹതപ്പെട്ട 1500 കോടി രൂപയുടെ കുടിശിക നേടിയെടുക്കാന്‍ ഇതേ മാർഗമുള്ളൂവെന്നും മന്ത്രി പറഞ്ഞിരുന്നു.















