തൃശൂർ: കൊള്ളപ്പലിശക്കാരുടെ ഭീഷണിയിൽ മനംനൊന്ത് വ്യാപാരി ജീവനൊടുക്കി. ഗുരുവായൂർ സ്വദേശി മുസ്തഫയാണ് ആത്മഹത്യ ചെയ്തത്. കൊള്ളപ്പലിശക്കാരുടെ ഭീഷണി ഉണ്ടായിരുന്നുവെന്ന് കുറിപ്പ് എഴുതിവച്ചായിരുന്നു ആത്മഹത്യ. പലിശക്കാർ ദിനംപ്രതി പണം ആവശ്യപ്പെട്ട് ഭീഷണിമുഴക്കിയിരുന്നുവെന്നും പരാതി നൽകിയിട്ടും പലിശക്കാർക്കെതിരെ നടപടിയെടുത്തില്ലെന്നും ആത്മഹത്യാകുറുപ്പിൽ പറയുന്നു.
അവർ പറയുന്ന സമയത്ത് പണം നൽകിയില്ലെങ്കിൽ വെട്ടിക്കൊലപ്പെടുത്തുമെന്ന ദേഷ്യത്തിലാണ് പെരുമാറുന്നത്. ആര് മരണപ്പെട്ടാലും എന്ത് ചെയ്താലും അവർക്കൊരു പ്രശ്നമല്ല, പണം വേണം എന്നാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും കുടുംബം ആരോപിച്ചു.
ഗുരുവായൂർ ക്ഷേത്രത്തിന് സമീപത്തായാണ് മുസ്തഫ വ്യാപാരം നടത്തുന്നത്. വ്യാപാര ആവശ്യങ്ങൾക്കായി പ്രഹ്ളേഷ്, വിവേക്ദാസ് എന്നീ രണ്ട് പേരിൽ നിന്നാണ് മുസ്തഫ പണം വാങ്ങിയത്. 20 ശതമാനം പലിശയ്‌ക്കാണ് പണം കടം വാങ്ങിയത്. ഇക്കണക്കിന് 12 ലക്ഷം രൂപയാണ് മുസ്തഫ നൽകേണ്ടത്. പലിശസഹിതം 58 ലക്ഷം രൂപ മുസ്തഫ അടച്ചിട്ടുണ്ട്. എന്നാൽ വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. എത്ര രൂപയാണ് പലിശക്കാർക്ക് നൽകിയതെന്ന് കൃത്യമായി മുസ്തഫ ഡയറിയിൽ എഴുതിയിരുന്നു.
പണം വാങ്ങുന്നതിന് പുറമേ മുസ്തഫയുടെ നാല് സെന്റ് വസ്തുവും പ്രഹ്ളേഷ് കൈക്കാലാക്കിയിരുന്നു. വീട്ടിൽ സ്വസ്ഥമായി കിടന്നുറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. മരണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.















