പത്തനംതിട്ട: വ്യാജ കൈക്കൂലി ആരോപിച്ചതിൽ മനംനൊന്ത് ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്റ ആത്മഹത്യയിൽ സിപിഎം നേതാവ് പി പി ദിവ്യക്കെതിരെ മാനനഷ്ടക്കേസ് നൽകി കുടുംബം. പ്രശാന്തനെതിരെയും പരാതി നൽകിയിട്ടുണ്ട്. 65 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
കൈക്കൂലി വാങ്ങിയെന്ന് ആരോപണമുന്നയിച്ചത് ടി വി പ്രശാന്തനാണ്. ഹർജി പത്തനംതിട്ട സബ്കോടതി ഫയലിൽ സ്വീകരിച്ചു. കോടതി രണ്ടുപേർക്കും നോട്ടീസ് അയച്ചു. നവംബർ 11-ന് ഹാജരാകാനാണ് കോടതി നിർദേശം നൽകിയത്.
2024 ഒക്ടോബർ 15-നാണ് നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നവീൻ ബാബുവിന്റെ യാത്രയയ്പ്പ് ചടങ്ങിലാണ് പി പി ദിവ്യ കൈക്കൂലി ആരോപണം ഉന്നയിച്ചത്. ക്ഷണിക്കപ്പെടാതെ വേദിയിലെത്തിയ കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ പരിപാടിയിൽ പങ്കെടുത്ത എല്ലാവരുടെയും മുന്നിൽവച്ച് അപമാനിക്കുകയായിരുന്നു.
യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കപ്പെടാതെ വരുകയും ആത്മഹത്യയ്‌ക്ക് തള്ളിവിടുന്ന തരത്തിൽ അപകീർത്തികരമായി പ്രസംഗിക്കുകയും ചെയ്തെന്നാണ് ദിവ്യയ്‌ക്കെതിരെയുള്ള ആരോപണം. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന വാദം തെളിയിക്കാൻ പ്രശാന്തന് സാധിച്ചില്ലെന്നതാണ് ഇയാൾക്കെതിരെയുള്ള ആരോപണം.















