ഭുവനേശ്വർ: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മോൻത ചുഴലിക്കാറ്റിന് സാധ്യതയുള്ളതിനാൽ ഒഡീഷയിൽ എട്ട് ജില്ലകളിൽ അതീവ ജാഗ്രതാനിർദേശം. ഒഡീഷയിലെ മൽക്കാൻ ഗിരി, കോരാപുട്ട്, റായഗഡ, ഗഞ്ചം, ഗജപതി, കാണ്ഡമാൽ, കലഹണ്ടി, നബരംഗ്പൂർ ജില്ലകൾക്കാണ് മുന്നറിയിപ്പ് നൽകിയത്. ഈ ജില്ലകൾ റെഡ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.
മോൻത ചുഴലിക്കാറ്റിന്റെ ശക്തി വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി അപകടമേഖലകളിൽ ദുരന്തനിവാരണസേനയെ വിന്യസിച്ചു. ചുഴലിക്കാറ്റിന്റെ ഗതി മാറുന്നതിനനുസരിച്ച് ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജരായിരിക്കണമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി കൂടുതൽ ശക്തി പ്രാപിച്ച് ഒരു ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. അപകടമേഖലകളിൽ നിന്ന് ആളുകളെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റിപാർപ്പിച്ചിട്ടുണ്ട്. ഉരുൾപൊട്ടലിന് സാധ്യതയുള്ള പ്രദേശങ്ങൾ തിരിച്ചറിയാനും വേണ്ട മുൻകരുതൽ സ്വീകരിക്കാനും ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.
മത്സ്യത്തൊഴിലാളികൾ കടലിൽ നിന്ന് തിരിച്ചെത്തി. ഇന്ന് മുതൽ 31 വരെ മത്സ്യബന്ധനം നിർത്തിവച്ചിരിക്കുകയാണ്. ഗജപതി ജില്ലയിൽ, മഹേന്ദ്രഗിരി പോലുള്ള ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ സുരക്ഷിതമായ പ്രദേശങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.















