ചെന്നൈ: കരൂരിലെ ദുരന്തത്തിൽ ഇരയായവരുടെ കുടുംബങ്ങളെ സന്ദർശിച്ച് ടി വി കെ മേധാവി നടൻ ജോസഫ് വിജയ്.
തിക്കിലും തിരക്കിലും പെട്ട് നാല്പതോളം പേര് മരിച്ച് ഒരു മാസത്തിനുശേഷമാണ് ഈ സന്ദർശനം. തിങ്കളാഴ്ച ചെന്നൈയ്‌ക്കടുത്തുള്ള മഹാബലിപുരത്തെ ഒരു റിസോർട്ടിൽ വെച്ചാണ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ വിജയ് സന്ദർശിച്ചതെന്ന് ടിവികെ അറിയിച്ചു.
കരൂരിൽ നിന്നുള്ള 37 കുടുംബങ്ങളെ അഞ്ച് ബസുകളിലായിട്ടാണ് റിസോർട്ടിലേക്ക് കൊണ്ടുവന്നത്. പാർട്ടി അവർക്കായി ഏകദേശം 50 മുറികൾ റിസർവ് ചെയ്തിരുന്നുവെന്ന് ടിവികെ നേതാക്കൾ പറഞ്ഞു.
ഈ കുടുംബങ്ങളുമായി വിജയ് പ്രത്യേകം കൂടിക്കാഴ്ചയും ചർച്ചയും നടത്തി. അവർക്ക് ഭക്ഷണം ഒരുക്കിയിരുന്നു. ഈ കുടുംബങ്ങൾക്ക് വിദ്യാഭ്യാസത്തോടൊപ്പം സാമ്പത്തിക സഹായവും വിജയ് വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുണ്ട്.
സെപ്റ്റംബർ 27 ന് വിജയ്‌യുടെ പൊതുപരിപാടിയിൽ ഉണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിക്കുകയും 60 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.















