തിരുവനന്തപുരം: സ്വർണ്ണക്കവർച്ചയിൽ ശ്രദ്ധ തിരിക്കാൻ എൽ ഡി എഫ് സർക്കാർ നടത്തുന്ന രാഷ്‌ട്രീയനാടകം തുടരുന്നു. പിഎം ശ്രീ ധാരണാപത്രം റദ്ദാക്കുക എന്ന ഒറ്റ ആവശ്യത്തിൽനിന്ന് ഒരടിപോലും പിന്നോട്ടുമാറില്ല എന്ന പുകമറ പരത്തി സിപിഐ മുന്നോട്ട് നീങ്ങുകയാണ്. ഇതിനായി അവരുടെ സെക്രട്ടേറിയറ്റ് യോഗം ചൊവ്വാഴ്ച ഓൺലൈനിൽ ചേർന്ന് രാഷ്‌ട്രീയസാഹചര്യം വിലയിരുത്തി ബിനോയ് വിശ്വം പക്ഷം ഈ നിലപാട് ഉറപ്പിച്ചെടുത്തു. ബുധനാഴ്ചത്തെ മന്ത്രിസഭായോഗം സിപിഐ മന്ത്രിമാർ ബഹിഷ്കരിക്കും.
സിപിഐയെ അനുനയിപ്പിക്കാൻ സി പിഎം ജനറൽസെക്രട്ടറി എം.എ. ബേബി രംഗത്തെത്തിയെന്നും ഇടതു ഹാൻഡിലുകൾ പ്രചരിപ്പിക്കുന്നുണ്ട്. ബിനോയ് വിശ്വത്തെ ബേബി ഫോണിൽവിളിച്ച് ഒത്തുതീർപ്പിനുള്ള സാധ്യതതേടി എന്നാണ് പ്രചാരണം. ഈ ധാരണാപത്രം നിലനിർത്തി മുന്നോട്ടുപോകുന്ന ഒരുനടപടിക്കും സിപിഐക്ക് യോജിക്കാനാവില്ലെന്ന നിലപാടാണ് സി പി ഐക്ക് ഉള്ളതെന്നാണ് ബിനോയ് ഗ്രൂപ്പ് പറയുന്നത്.
ഇരുപാർട്ടികളിലെയും പ്രതിനിധികളെ ഉൾപ്പെടുത്തി സമിതിവെക്കാമെന്നും അതുവരെ പദ്ധതി നടപ്പാക്കാതെ മരവിപ്പിക്കാമെന്ന നിർദേശവുമാണ് ബേബി മുന്നോട്ടുവെച്ചതെന്നു പറയുന്നു. ഒപ്പിട്ട് കഴിഞ്ഞതിനാൽ ഇനി പിന്നോട്ട് നീങ്ങാൻ പറ്റില്ലെന്ന യാഥാർഥ്യം മുന്നിൽ നിൽക്കുമ്പോഴാണ് സിപിഐ യെ മുന്നിൽ നിർത്തിയുള്ള ഈ നാടകം.















