മംഗളൂരു: ബജ്രംഗദൾ നേതാവ് സുഹാസ് ഷെട്ടിയെ കൊലപ്പെടുത്തിയ കേസിൽ പതിനൊന്ന് പിഎഫ്ഐ നേതാക്കൾ പ്രതികളാക്കി എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ബെംഗളുരുവിലെ എൻഐയുടെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം നൽകിയത്.
സാമുദായിക സംഘർഷം ലക്ഷ്യമിട്ടാണ് കൊലപാതകം എന്ന് എൻഐഎ കണ്ടെത്തി. കലവാരു സഫ്വാൻ എന്ന അബ്ദുൾ സഫ്വാൻ ആണ് കൊലപാതകത്തിന്റെ മുഖ്യസൂത്രധാരൻ. ആദിൽ മഹറൂഫാണ് ഇതിനുള്ള പണം നൽകിയത്. നിയാസ്, മുഹമ്മദ് മുസമിർ, വാമൻസൂർ നൗഷാദ്, ഖലന്ദർ ഷാഫി, മുഹമ്മദ് റിസ്‌വാൻ, അസ്ഹറുദ്ദീൻ, അബ്ദുൾ ഖാദർ എന്നിവരാണ് കേസിലെ പ്രതികൾ.
സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിന് പിന്നിൽ വലിയൊരു ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് എൻഐഎ അന്വേഷണത്തിൽ തെളിഞ്ഞു. മാസങ്ങളായി സുഹാസ് ഷെട്ടി പിഎഫ്ഐ സംഘത്തിന്റെ നിരീക്ഷണത്തലായിരുന്നു. സുഹാസ് ഷെട്ടിയെ എവിടെ വെച്ച് എങ്ങനെ കൊല്ലണം, അയാൾ രക്ഷപ്പെട്ടാൽ എന്തുചെയ്യും? പ്രത്യാക്രമണം ഉണ്ടായാൽ എന്തുചെയ്യും? എല്ലാം മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നു. കൊലപാതകം നടന്ന ദിവസം പ്രതികൾ രണ്ട് കാറുകൾ ഉപയോഗിച്ചതായി കുറ്റപത്രത്തിൽ പരാമർശിച്ചിട്ടുണ്ട്.
ഏഴ് പേരാണ് കൊലപാകത്തിൽ നേരിട്ട് പങ്കെടുത്തത്. ബാക്കി നാലുപേർ ഗൂഢാലോചനയിൽ പങ്കാളികളാണ്. സുഹാസ് ഷെട്ടി യെ കാറിലിട്ട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു.
കഴിഞ്ഞ മെയ് ഒന്നിനാണ് സുഹാഷ് ഷെട്ടിയെ പിഎഫ്ഐ ഭീകരർ കൊലപ്പെടുത്തിയത്. ബാജ്‌പെ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആദ്യം കർണ്ണാട പൊലീസാണ് കേസ് അന്വേഷിച്ചത്. പിന്നീട് ആഭ്യന്തര മന്ത്രാലയം ഇടപെട്ട് കേസ് എൻഐഎക്ക് കൈമാറുകയായിരുന്നു. കേസ് അന്വേഷിക്കാൻ പോലീസിന് കഴിവുണ്ടെന്ന് പറഞ്ഞ് കർണാടകയിലെ കോൺഗ്രസ് സർക്കാർ ഇത് എൻഐഎയ്‌ക്ക് കൈമാറാൻ വിസമ്മതിച്ചിരുന്നു.
നിരോധനത്തിന് ശേഷവും പിഎഫ്ഐ പല പേരുകളിൽ പല രൂപത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അടിവരയിടുന്നതാണ് ക്രൂരകൊലപാതകം . രാജ്യത്തെ ഹിന്ദു നേതാക്കളെ ഇവർ ലക്ഷ്യമിടുന്നു എന്ന് മുൻപ് എൻഐഎ തന്നെ കണ്ടെത്തിയിരുന്നു.















