ന്യൂഡൽഹി: എഎപി നേതാവ് അരവിന്ദ് കെജ് രിവാളിനെതിരെ ഗുരുതര ആരോപണവുമായി ഡൽഹി ബിജെപി. പഞ്ചാബ് സർക്കാരിന്റെ വിഭവങ്ങൾ കെജ് രിവാൾ സ്വന്തം സ്വകാര്യ ആഢംബര ജീവിതത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് വിമർശനം. ഛണ്ഡീഗഢിലെ സെക്ടർ-2 ലെ രണ്ടേക്കർ ഭൂമിയിൽ കെജ് രിവാളിന്റെ പേരിൽ ആഡംബര സപ്തനക്ഷത്ര ബംഗ്ലാവ് നിർമിക്കുന്നുവെന്ന് ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടി. എക്സിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ബിജെപി വിമർശിച്ചത്.
ഡൽഹിയിലെ ചില്ലുകൊട്ടാരം ഒഴിഞ്ഞതിന് പിന്നാലെ പഞ്ചാബിലെ സൂപ്പർ മുഖ്യമന്ത്രിയായ കെജ് രിവാളിന് മുമ്പത്തേക്കാൾ ആഡംബരപൂർണമായ ചില്ലുകൊട്ടാരം പഞ്ചാബിൽ ലഭിച്ചിരിക്കുന്നു. സാധാരണക്കാരനെന്ന് സ്വയം വിശേഷിപ്പിക്കുന്ന കെജ് രിവാൾ മറ്റൊരു ചില്ലുകൊട്ടാരം നിർമിച്ചിരിക്കുന്നു- ബിജെപി എക്സിൽ കുറിച്ചു.
ശീഷ്മഹൽ-2 എന്നാണ് ബിജെപി നേതാക്കൾ വിശേഷിപ്പിച്ചത്. ഡൽഹി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആംആദ്മി നേതാക്കൾക്ക് പഞ്ചാബിലെ വിവിധയിടങ്ങളിലേക്ക് നിയമനം നൽകിയതിലൂടെ ‘പ്രതിഫലം’ ലഭിച്ചുവെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു.
പഞ്ചാബിൽ സ്ത്രീകൾക്ക് നൽകേണ്ട പണം നൽകിയിട്ടില്ല. പകരം, കെജ രിവാളിന് വിവിഐപി സുരക്ഷ ഏർപ്പെടുത്തുകയും ഇതിനായി 100 കാറുകളുടെ വാഹനവ്യൂഹവും നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















