ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിനെതിരെ വീണ്ടും വിവാദ പ്രസ്താവനയുമായി പ്രതിപക്ഷ നേതാവ് രാഹുൽ. സൈന്യത്തെ നിയന്ത്രിക്കുന്നത് ആ 10 ശതമാനം ആളുകളാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ 90% വരുന്ന ദലിതർ, പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്ക് പ്രാതിനിധ്യം ഇല്ലെന്നുമാണ് രാഹുലിന്‌റെ പുതിയ പ്രസ്താവന. ബിഹാറിലെ കുടുംഭയിൽ തെരഞ്ഞെടുപ്പ് റാലിയിലാണ് രാജ്യവിരുദ്ധമായ വാക്കുകൾ.
ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ സൈന്യത്തെ വിഭജിക്കാനുള്ള രാഹുലിന്റെ ശ്രമത്തിനെതിരെ അതിരൂക്ഷ വിമർശനമാണ് ഉയരുന്നത്. രാഹുലിന്റെ വാദം അപകടകരമാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി.രാഹുൽ സായുധ സേനയെ പോലും ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. ഇന്ത്യൻ സൈന്യവും ജാതി, മതം, വർഗ്ഗം എന്നിവയ്‌ക്കല്ല, രാഷ്‌ട്രത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. രാഹുൽ രാജ്യത്തിനും സേനയ്‌ക്കും എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ സൈന്യത്തെക്കുറിച്ചുള്ള രാഹുലിന്റെ പരാമർശത്തെ കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ ശക്തമായി അപലപിച്ചു. ജാതിയുടെ അടിസ്ഥാനത്തിൽ സൈന്യത്തെ വിഭജിക്കുന്നത് നല്ലതല്ലെന്നും അത്തരം പരാമർശങ്ങൾ സൈന്യത്തെ അപമാനിക്കുന്നതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സൈനികർ ജാതി നോക്കിയല്ല, ത്രിവർണ്ണ പതാക നോക്കിയാണ് സേവിക്കുന്നത്.. ഇന്ത്യൻ സൈന്യത്തെ ജാതി അധിക്ഷേപത്തിലേക്ക് വലിച്ചിഴച്ചതിലൂടെ, ലോകത്തിലെ ഏറ്റവും പ്രൊഫഷണലും അരാഷ്‌ട്രീയവുമായ ഒരു ശക്തിയെയാണ് അദ്ദേഹം അപമാനിച്ചതെന്ന് ആന്ധ്രാപ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ സത്യ കുമാർ യാദവ് കൂട്ടിച്ചേർത്തു.
സൈന്യത്തിനെതിരെ രാഹുലിന്റെ വാചാടോപം ഇതാദ്യമായല്ല. ഇതിന്റെ പേരിൽ സുപ്രീം കോടതി വരെ അദ്ദേഹത്തെ രൂക്ഷമായി വിമർശിച്ചിരുന്നു.















