തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചയിൽ പത്മകുമാറിന്റെ പങ്ക് തെളിയിക്കുന്ന രേഖകൾ എസ്എടിക്ക്. സ്വർണം ചെമ്പാക്കാൻ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന പത്മകുമാർ കൂട്ടുനിന്നു എന്ന് വ്യക്തമാക്കുന്ന രേഖകളാണ് കണ്ടെത്തിയത്. എസ്എടി പിടിച്ചെടുത്ത ദേവസ്വം ബോർഡ് മിനിട്സിലാണ് തെളിവുകളുള്ളത്
ബോർഡംഗമായ ശങ്കർ ദാസ് ഉൾപ്പടെയുള്ളവരുടെ സ്വർണ്ണക്കൊളളയിലെ പങ്ക് തെളിക്കുന്നതാണ് പിടിച്ചെടുത്ത രേഖകൾ. ഉണ്ണികൃഷ്ണൻ പോറ്റി വഴി പത്മകുമാർ നേട്ടങ്ങളുണ്ടാക്കിയെന്നും ഇതോടെ വ്യക്തമായി. ഇരുവരും തമ്മിലുള്ള ഫോൺസംഭാഷണത്തിന്റെ വിശദാംശങ്ങളും എസ്എടി കണ്ടെത്തിയിട്ടുണ്ട്.
ആദ്യഘട്ടത്തിൽ തന്നെ രേഖകൾ ആവശ്യപ്പെട്ട് എസ്എടി തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നെങ്കിലും അന്വേഷണത്തോട് സഹകരിച്ചിരുന്നില്ല. തുടർന്നാണ് റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തത്. കട്ടിളപ്പാളിയുമായി ബന്ധപ്പെട്ട് 2019 ഫെബ്രുവരിയിലാണ് ദേവസ്വം ബോർഡ് ഉത്തരവിറക്കിയത്. ഇതിന് മുൻപ് ഒരു യോഗം ചേർന്നിരുന്നു. ഈ മിനിട്സിലാണ് പത്മകുമാറും ശങ്കർദാസും അടക്കമുള്ളവർ ഒപ്പിട്ടത്. മാർച്ചിലാണ് സ്വർണ്ണ കട്ടിളപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടുന്നത്.
ഉദ്യോഗസ്ഥരായ മുരാരി ബാബുവിലും സുധീഷ് കുമാറിലും എൻ. വാസുവിലും മാത്രം ഒതുക്കി അന്വേഷണം അധികം മുന്നോട്ട് കൊണ്ടുപോകാൻ ഇനി എസ്എടിക്ക് ആകില്ല. അന്വേഷണം ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായതിനാൽ പ്രതികളെ സംരക്ഷിക്കാനും സാധിക്കല്ല.
അന്നത്തെ ദേവസ്വം ബോർഡിന് കൃത്യമായ പങ്കുണ്ടെന്ന് തെളിയിക്കുന്നതാണ് പിടിച്ചെടുത്ത രേഖകൾ. ദേവസ്വം ബോർഡിന്റെ ഉത്തരവുകളാണ് ദേവസ്വം സെക്രട്ടറി പുറത്തിറക്കുന്നത്. അതിനാൽ അത്തരത്തിൽ നോക്കിയാലും ബോർഡ് പ്രതിക്കൂട്ടിൽ തന്നെയാണ്. പത്മകുമാർ ഇനിയും ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ കസ്റ്റഡിയിലെടുക്കാനും നീക്കമുണ്ടാകും. ശങ്കർദാസിന്റെ അറസ്റ്റും ഉടനുണ്ടാകും.















