ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിന്റെ ഗൂഢാലോചന നടത്തുന്നതിന് ഭീകരർ ഉപയോഗിച്ച മൊബൈൽ ഫോണുകൾ നേപ്പാളിൽ നിന്നാണ് വാങ്ങിയതെന്ന് കണ്ടെത്തൽ. ഏഴ് സെക്കൻഡ് ഹാൻഡ് മൊബൈൽ ഫോണുകളാണ് നേപ്പാളിൽ നിന്ന് വാങ്ങിയത്. 17 സിം കാർഡുകളാണ് സംഘം ഉപയോഗിച്ചിരുന്നത്. ഇതിൽ ആറെണ്ണം കൺപൂരിൽ നിന്നാണ് വാങ്ങിയത്.
സിം കാർഡുകൾ വാങ്ങിയ ആളുകളുടെ തിരിച്ചറിയൽ രേഖകൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണം നടക്കുക. സ്ഫോടനത്തിന് ഒരു മണിക്കൂർ മുമ്പ് വരെ ഉമർ നബിയുമായി ഡോക്ടർമാർ ബന്ധപ്പെട്ടിരുന്നു. അറസ്റ്റിലായ പർവേശ്, മുഹമ്മദ് ആരിഫ്, ഫാറൂഖ് അഹമ്മദ് ദാർ എന്നിവരാണ് ഉമറുമായി ബന്ധപ്പെട്ടത്.
ജെയ്ഷ് മുഹമ്മദ് ഭീകരസംഘടനയുടെ വനിതാ വിഭാഗം നേതാവായ ഷഹീൻ സയീദിന്റെ സഹോദരനാണ് പർവേശ്. കൺപൂരിലെ മെഡിക്കൽ കോളേജിലെ കാർഡിയോളജി വിദ്യാർത്ഥിയാണ് മുഹമ്മദ് ആരിഫ്, കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ഫാറൂഖ് അഹമ്മദ്. നവംബർ എട്ടിന് രാവിലെ ഷഹീൻ ഉമറുമായി സംസാരിച്ചിരുന്നതായാണ് വിവരം. പ്രതികളുമായി ബന്ധമുള്ള എല്ലാവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.















