തിരുവനന്തപുരം: വെഞ്ഞാറമൂട് യുഎപിഎ കേസിൽ കുട്ടിയുടെ മാതാവ് കേരളത്തിൽ പൊലീസ് നിരീക്ഷണത്തിൽ. രണ്ടാഴ്ച മുൻപാണ് യുവതി യുകെയിൽ നിന്നും കേരളത്തിൽ എത്തിയത്. സംഭവത്തിൽ യുവതിയുടെ ആൺ സുഹൃത്തിന്റെ സഹോദരനും സംശയ നിഴലിലാണ്. നിലവിൽ സംസ്ഥാന ഭീകവിരുദ്ധ സ്ക്വഡും എൻഐഎയും കേസ് അന്വേഷിക്കുന്നുണ്ട്. 16 കാരനെ ഇസ്ലാമിക ഭീകര സംഘടനയായ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് വെഞ്ഞാറമൂട് പൊലീസ് അമ്മയ്‌ക്കും ആൺ സുഹൃത്തിനുമെതിരെ യുഎപിഎ ചുമത്തിയത്.
16 കാരന്റെ അമ്മ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനിയാണ്. ആദ്യ വിവാഹത്തിന് ശേഷമാണ് ഇവർ മതം മാറിയത്. ഇവർ യുകെയിൽ വച്ചാണ് ആൺ സുഹൃത്തിനെ പരിചയപ്പെടുന്നത്. യുകെയിൽ നേഴ്സാണ് യുവതി.
കുട്ടി പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് യുകെയിലേക്ക് കൊണ്ടുപോയത്. ഈ കാലേയളവിലാണ് ഭീകരസംഘടനയിലേക്ക് ചേർക്കാനുള്ള ശ്രവും നടന്നത്. യുവതിയും ആൺസുഹൃത്തും ചേർന്നാണ് ഐഎസിൽ ചേരാൻ പ്രേരകമാകുന്ന വീഡിയോകൾ കുട്ടിയെ നിരന്തരം കാണിച്ചത്.
യുവതിയുടെ ആൺസുഹൃത്തിന്റെ സഹോദരനും കേസുമായി ബന്ധമുണ്ടെന്നാണ് ഏജൻസികളുടെ നിഗമനം. ഇയാളുടെ രാജ്യവിരുദ്ധ പശ്ചാത്തലവും നിരവധി സംശയങ്ങൾ ഉയർത്തുന്നുണ്ട്. തിരുവനന്തപുരം വെമ്പായം സ്വദേശിയായ ഇയാൾ കനകമല എൻഐഐ കേസിലെ പ്രതിയാണ്. ഇയാളാണ് യുകെയിൽ നിന്നും തിരിച്ചെത്തിയ കുട്ടിയെ വിമാനത്താവളത്തിൽ നിന്നും കൂട്ടി കൊണ്ടുപോയത്. പിന്നാലെ ആറ്റിങ്ങലിലെ മതപാഠശാലയിൽ എത്തിച്ചതും ഇതേ വ്യക്തിയാണ്. മതപാഠശാല അധികൃതരാണ് കുട്ടിയുടെ അച്ഛന്റെ വീട്ടുകാരെ വിവരം അറിയിച്ചത്. നിലവിൽ ഇയാളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നിലവിൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെങ്കിലും പ്രതികൾ പൊലീസിന്റെ കർശന നിരീക്ഷണത്തിലാണ്.
2016 ഒക്ടോബറിലാണ് കണ്ണൂർ കനകമലയിൽ നിന്നും ഐ എസ് ബന്ധമുള്ളവരെ എൻഐഎ അറസ്റ്റ് ചെയ്തത്. രഹസ്യയോഗത്തിനിടെയായിരുന്നു അറസ്റ്റ്. രാജ്യദ്രോഹക്കുറ്റം, ഗൂഢാലോചന, യുഎപിഎയിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരണമാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചത്.















