കൊൽക്കത്ത: അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ബംഗ്ലാദേശി റോഹിംഗ്യകൾ സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതായി റിപ്പോർട്ട്. ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണം (എസ്‌ഐആര്‍) ആരംഭിച്ചതിന് പിന്നാലെയാണിത്. ദക്ഷിണ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ കുടിയേറ്റം വ്യാപകമാണ്. ഇതിൽ ഭൂരിഭാഗത്തിനെയും വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് മമതയും തൃണമൂൽ കോൺഗ്രസും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എസ്ഐആർ പൂർത്തിയാകുന്നതോടെ പിടിക്കപ്പെടുമോ എന്ന് പേടിച്ചാണ് ഇവർ കൂട്ടത്തോടെ സ്ഥലം വിടുന്നത്. വോട്ടര്‍ലിസ്റ്റിന്റെ പ്രത്യേക തീവ്ര പുനപരിശോധനയായ എസ് ഐ ആര്‍ നടത്തുന്നതിന്റെ പ്രധാനലക്ഷ്യങ്ങളില്‍ ഒന്ന് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുക എന്നതുംകൂടിയാണ്.
നോർത്ത് 24 പർഗാനാസ്, മുർഷിദാബാദ്, മാൾഡ ജില്ലകളിലെ അതിർത്തി വഴിയാണ് തിരിച്ചു പോക്ക്. രണ്ട് വർഷങ്ങളെ അപേക്ഷിച്ച് സമീപ ദിവസങ്ങളിൽ തിരിച്ചുപോക്ക് ഗണ്യമായ വർദ്ധിച്ചതായി ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പറയുന്നു. നോർത്ത് 24 പർഗാനാസിലെ അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ സാധനങ്ങൾ കുത്തി നിറച്ച ബാഗുകളുമായി ആളുകളുടെ നീണ്ട ക്യൂ ഉണ്ട്. ഇതിൽ പലരും വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന ബംഗ്ലാദേശി പൗരന്മാരാണ്. ഇക്കാര്യം അവർ തന്നെ പരസ്യമായി സമ്മതിക്കുന്നുമുണ്ട്.
കർശന പരിശോധനയ്‌ക്ക് ശേഷമാണ് ബംഗ്ലാദേശി പൗരൻമാരെ തിരിച്ച് അയക്കുന്നത്. ബയോമെട്രിക് സ്ക്രീനിംഗ്, വിശദമായ ചോദ്യം ചെയ്യൽ, ക്രിമിനൽ പശ്ചാത്തല പരിശോധന എന്നിവ നടത്തുന്നുണ്ട്. കാരണം അവര്‍ ഇവിടെ കുറ്റം ചെയ്തിട്ട് ഓടിപോകുന്നതോ അല്ലെങ്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഒരു മതമൗലികവാദിയോ ഭീകരവാദിയോ അംഗമോ ആകാമെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നിലവിൽ ലഭ്യമായ ഡാറ്റായുമായി ബയോമെട്രിക് വിശദാംശങ്ങൾ ഒത്തുനോക്കും. ക്രിമിനൽ പശ്ചാത്തലമുണ്ടെങ്കിൽ അവരെ സംസ്ഥാന പൊലീസിന് കൈമാറും. അല്ലാത്തവരെ ബംഗ്ലാദേശ് ബോര്‍ഡര്‍ ഗാര്‍ഡിന് കൈമാറുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.















