ന്യൂഡൽഹി: സ്ഫോടകവസ്തുക്കളുമായി അറസ്റ്റിലായ ഡോക്ടർമാർക്ക് പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഎസ് ഭീകരരുമായി അടുത്തബന്ധമെന്ന് കണ്ടെത്തൽ. ഹൈദരാബാദിലെ ഡോക്ടർമാരായ അഹമ്മദ് സയീദ്, അഹമ്മദ് മൊഹിയുദ്ദീൻ സയ്യിദ്, സൊഹൈൽ ഖാൻ എന്നിവരാണ് അറസ്റ്റിലായത്. ഐഎസ് ബന്ധം തെളിയുക്കുന്ന രേഖകൾ ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് കണ്ടെത്തി.
അബു ഖദീജ എന്ന ഐഎസ് ഏജന്റുമായി അടുത്ത ബന്ധത്തിലായിരുന്നു. ലക്നൗവിലെ ആർഎസ്എസ് കാര്യാലയത്തിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നിരീക്ഷണം നടത്തിയിട്ടുണ്ടെന്നും ആക്രമണത്തിന് ഗൂഢാലോചന നടത്തിയിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.
അറസ്റ്റിലായ ഡോക്ടർ സൊഹൈൽ ഖാന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഐഎസ് പതാക കണ്ടെടുത്തിരുന്നു. ഇതോടെയാണ് ഡോക്ടർമാരുടെ ഐഎസ് ബന്ധം അന്വേഷണസംഘത്തിന് മുന്നിൽ തുറന്നിട്ടത്.
നാല് കിലോയോളം റിസൺ എന്ന വിഷവസ്തു ഇവരിൽ നിന്നും പിടികൂടിയിരുന്നു. അറസ്റ്റിലായ അഹമ്മദിന്റെ സഹായികളാണ് മറ്റ് രണ്ടുപേരും. ചൈനയിൽ നിന്നാണ് ഇയാൾ മെഡിക്കൽ ബിരുദം നേടിയത്. പാകിസ്ഥാനിൽ നിന്ന് ഡ്രോൺ വഴി ആയുധങ്ങളും മാരകമായ വിഷവസ്തുക്കളും എത്തിച്ച സംഭവത്തിലായിരുന്നു അറസ്റ്റ്.
ജൈവായുധം ഉപയോഗിച്ച് ഇവർ ഭീകരാക്രമണത്തിന് പദ്ധതിയുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ഐഎസുമായി ചേർന്ന് രാജ്യത്ത് സ്ഫോടനങ്ങൾ നടത്താനും സംഘം പദ്ധതിയിട്ടിരുന്നു.















