ബെംഗളൂരു: എടിഎമ്മിൽ നിറയ്‌ക്കാൻ കൊണ്ടുപോയ ഏഴ് കോടിയോളം രൂപ കവർന്ന സംഭവത്തിന് പിന്നിൽ വൻ ശൃംഖലയെന്ന് കണ്ടെത്തൽ. പൊലീസ് ഉദ്യോഗസ്ഥനും ക്യാഷ് റീഫിൽ വാനുകളുടെ ചുമതലക്കാരനും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ഗോവിന്ദരാജനഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളാണ് അറസ്റ്റിലായത്.
അന്വേഷണം കൂടുതൽ ആളുകളിലേക്ക് വ്യാപിക്കാനാണ് സാധ്യത. കൊള്ളസംഘത്തിൽ നിന്ന് 5.76 കോടി രൂപ കണ്ടെടുത്തിട്ടുണ്ട്. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോൺസ്റ്റബിളും സിഎംഎസ് ഇൻഫോ സിസ്റ്റം ലിമിറ്റഡിന്റെ കമ്പനിയിലെ മുൻ ജീവനക്കാരനും തമ്മിൽ നിരവധി തവണ വിളിച്ചിരുന്നതായി കണ്ടെത്തിയത്. ക്യാഷ് റീഫിൽ വാനുകളുടെ നടത്തിപ്പ് ചുമതലയിലുള്ള ജീവനക്കാരന് കോൺസ്റ്റബിളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഈ ബന്ധമാണ് മോഷണത്തിന് സഹായിച്ചതെന്നാണ് നിഗമനം.
പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനം തിരുപ്പതിക്ക് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതും കേസിൽ നിർണായകമായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേസന്വേഷണത്തിന് സഹായകരമായിരുന്നു.















