ന്യൂഡൽഹി: സുപ്രീംകോടതിയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു വാണ് പുതിയ ഷെഡ് ജസ്റ്റിസിന് സത്യവാചകം ചൊല്ലിക്കൊടുത്തത്.

ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ് എന്നിവരും പങ്കെടുത്തു.14 മാസത്തോളം സർവീസ് ലഭിക്കും.
ഹരിയാന ഹിസാർ സ്വദേശിയായ ജസ്റ്റിസ് സൂര്യകാന്ത് ഹരിയാനയിൽ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റിസാണ്. ഹിസാർ ജില്ലാ കോടതിയിലാണ് അഭിഭാഷകനായി പ്രാക്‌ടീസ് ആരംഭിച്ചത്. 38-ാം വയസിൽ ഹരിയാനയുടെ അഡ്വക്കേറ്റ് ജനറലായി.

2004ൽ പഞ്ചാബ്, ഹരിയാന ഹൈക്കോടതി ജഡ്ജിയായ ജസ്റ്റീസ് സൂര്യകാന്ത് 2018ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിതനായി. 2019 മേയ് 24നാണ് സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റത്. 2027 ഫെബ്രുവരി ഒമ്പതുവരെയാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് ഇദ്ദേഹത്തിന്റെ കാലാവധി.















