തിരുവനന്തപുരം: വയനാട്ടിലെ മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ മരണം
കൊലപാതകമെന്ന് ആരോപണവുമായി ഹിന്ദു ഐക്യവേദിയും. വയനാട് പൊലീസ് ക്യാമ്പിലെ മുൻ കമാഡിങ് ഓഫീസറും വടുവൻചാൽ സ്വദേശിയുമായ രാമൻകുട്ടിയുടെ മരണത്തിലാണ് ദുരൂഹത നിലനിൽക്കുന്നത്.
ശനിയാഴ്ച രാത്രി ഒരു സംഘം എസ്ഡിപിഐ പ്രവർത്തകർ രാമൻകുട്ടിയെ വീട്ടിൽ കയറി ആക്രമിച്ചിരുന്നു. പിന്നീട് രാമൻ കുട്ടിയെ കഴുത്തിൽ കല്ല് കെട്ടിയ നിലയിൽ കിണറ്റിൽ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞാഴ്ച രാമൻകുട്ടി ബസ് യാത്രയ്‌ക്കിടെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞായിരുന്നു 25 ഓളം ആളുകൾ രാമൻകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി മർദിച്ചത് . അക്രമികളുടെ കൂട്ടത്തിൽ ഡിവൈഎസ്പി ഓഫീസിലുള്ള ഉദ്യോഗസ്ഥനായ ഫൈസലും ഉണ്ടായിരുന്നു. മർദ്ദനമേറ്റ രാമൻകുട്ടി വീടിന്റെ പുറകുവശത്തെ വാതിലിലുടെ പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. ഈ സംഭവത്തിന് ശേഷം രാമൻകുട്ടിയെ ആരും കണ്ടിട്ടില്ല. പിന്നീട് കിണറ്റിൽ നിന്ന് മൃതദേഹമാണ് ലഭിച്ചത്.
ആഴമില്ലാത്ത കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കൂടാതെ ഭാരമുള്ള കല്ല് കഴുത്തിൽ കെട്ടിയതും കൊന്ന് കിണറ്റിൽ തള്ളിയതാകാമെന്ന സംശയം ബലപ്പെടുത്തുന്നു. ബന്ധുക്കൾ അസ്വാഭാവികത ഉന്നയിച്ചിട്ടും എസ്ഡിപിഐ പ്രവർത്തകരെ ചോദ്യം ചെയ്യാനോ ഇതിനെ കുറിച്ച് അന്വേഷിക്കാനോ പൊലീസ് തയ്യാറായിട്ടില്ല.
ആത്മഹത്യയെന്ന നിലയിൽ കേസ് അവസാനിപ്പിക്കാനാണ് പൊലീസിന്റെ നീക്കം. എന്നാൽ വിശദമായ അന്വേഷണമുണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് ഹിന്ദു ഐക്യവേദിയുടെ തീരുമാനം.















