ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വേട്ടയാടുന്നത് പൂർവ്വാധികം ശക്തമായി തുടർന്ന് ബംഗ്ലാദേശൈലി താത്‌കാലിക ഭരണകൂടം. സർക്കാർ പദ്ധതികൾക്കായി ഭൂമി അനുവദിച്ചതിലെ ക്രമക്കേടാരോപിച്ച് കെട്ടിച്ചമച്ച അഴിമതിക്കേസുകളിൽ ബംഗ്ലാദേശ് കോടതി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് 21 വർഷം തടവ് ശിക്ഷ വിധിച്ചു.
ബംഗ്ലാദേശിലെ പുർബച്ചൽ ന്യൂ ടൗൺ പദ്ധതിയിൽ നിയമങ്ങൾ ലംഘിച്ച് ഭൂമി അനുവദിച്ചുവെന്നും അതിൽ അഴിമതി നടന്നിട്ടുണ്ടെന്നും ആണ് ആരോപണം.
കേസ് പരിഗണിച്ച ധാക്ക പ്രത്യേക കോടതി ജഡ്ജി മുഹമ്മദ് അബ്ദുള്ള അൽ മമൂം, മൂന്ന് കേസുകളിലും ഷെയ്ഖ് ഹസീന കുറ്റക്കാരിയാണെന്ന് കണ്ടെത്തി. ഓരോ കേസിലും ഏഴ് വർഷം വീതം ആകെ 21 വർഷം തടവും വിധിച്ച കോടതി ഹസീനയുടെ മകൻ സാജിബ് വാഖിദിനും മകൾ സൈമ വാഖിദിനും അഞ്ച് വർഷം വീതം തടവും വിധിച്ചു.
കഴിഞ്ഞ വർഷം ബംഗ്ലാദേശിൽ വിദ്യാർത്ഥി പ്രതിഷേധങ്ങൾ അക്രമത്തിലേക്ക് നീങ്ങുകയും ആയിരക്കണക്കിന് പേർ കൊല്ലപ്പെടുകയും ചെയ്തു. അക്രമത്തെത്തുടർന്ന്, ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഇന്ത്യയിൽ അഭയം തേടി. പുതിയ സർക്കാർ രൂപീകരിച്ചതിനുശേഷം, വംശഹത്യ, അഴിമതി എന്നിവയുൾപ്പെടെ നിരവധി കേസുകൾ ഷെയ്ഖ് ഹസീനയ്‌ക്കെതിരെ ഫയൽ ചെയ്യപ്പെട്ടു. പ്രതിഷേധക്കാരെ വെടിവയ്‌ക്കാൻ ഉത്തരവിട്ട കേസിൽ കോടതി അവർക്ക് വധശിക്ഷ വിധിച്ചു.















