ഗുവാഹത്തി: സ്ത്രീ സംരക്ഷണം ലക്ഷ്യമിട്ടുള്ള ബഹുഭാര്യത്വ നിരോധന ബിൽ അസം നിയമസഭ പാസാക്കി. രാജ്യത്തെ ബഹുഭാര്യത്വത്തിനെതിരായ ഏറ്റവും കർശനമായ നിയമ ചട്ടക്കൂടുകളിൽ ഒന്നാണ് നിയമനിർമ്മാണം. ഉത്തരാഖണ്ഡിന് പിന്നാലെ ബഹുഭാര്യത്വം ക്രിമിനൽ കുറ്റമാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് അസം.
പുതിയ നിയമപ്രകാരം ഒന്നിലധികം വിവാഹം കഴിക്കുന്നവരെ ഏഴ് വർഷം വരെ തടവ് ശിക്ഷിക്കാം. കൂടാതെ നിലവിലെ വിവാഹം മറിച്ച് വെച്ച് വീണ്ടും വിവാഹം ചെയ്താൽ പത്ത് വർഷം വരെ അഴിയെണ്ണേണ്ടിവരും. കുറ്റകൃത്യം ആവർത്തിക്കുന്നവർക്ക് ഇരട്ടി ശിക്ഷ ലഭിക്കും.
ഇത്തരം വിവാഹത്തിന് കൂട്ടുനിൽക്കുന്ന ഖാസിമാർ, ഗ്രാമമുഖ്യൻമാർ, മാതാപിതാക്കൾ, ബന്ധുക്കൾ എന്നിവർക്ക് രണ്ട് വർഷം തടവ് ലഭിക്കും. ഈ നിയമപ്രകാരം ശിക്ഷിക്കപ്പെട്ടവർക്ക് സർക്കാർ ജോലിക്കോ സർക്കാർ ആനുകൂല്യങ്ങൾക്കോ അർഹതയില്ല. കൂടാതെ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും കഴിയില്ല. എന്നാൽ ഗ്രോത്ര വർഗങ്ങളെ നിയമത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
വീണ്ടും മുഖ്യമന്ത്രിയായാൽ അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ ഉറപ്പുനൽകി. സ്ത്രീകളുടെ വിവാഹ പ്രായം 19 ൽ നിന്ന് 21 ആയി ഉയർത്തുമെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത വർഷം ആദ്യമാണ് അസമിൽ നിയമസഭ തെരഞ്ഞെടുപ്പ്.















