ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ വൻ വിജയത്തിന് പിന്നാലെ മിസൈൽ ശക്തി വർദ്ധിപ്പിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നു. എസ്-400 വ്യോമ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റഷ്യയിൽ നിന്ന് 300 മിസൈലുകൾ വാങ്ങാനാണ് തീരുമാനം. പാകിസ്ഥാനെതിരെ ഉപയോഗിച്ചിരുന്ന മിസൈലുകൾക്ക് പകരമായാണ് ഇവ വാങ്ങുന്നത്.
ഓപ്പറേഷൻ സിന്ദൂറിലും പിന്നീട് നാലു ദിവസം നീണ്ടുനിന്ന സംഘർഷത്തിലും ഇന്ത്യൻ വ്യോമസേനയ്‌ക്ക് നിർണായകമായത് എസ്-400ന്റെ സാന്നിധ്യമാണ്. സംഘർഷത്തിനിടെ ആറോളം പാകിസ്താൻ യുദ്ധ വിമാനങ്ങളും ഒരു ചാരവിമാനവും സേന തകർത്തത് എസ്-400 ഉപയോഗിച്ചായിരുന്നു.
അമേരിക്കൻ എഫ്-35 ലൈറ്റ്‌നിംഗ് II ന് പകരം റഷ്യയുടെ അഞ്ചാം തലമുറ സുഖോയ്-57 യുദ്ധവിമാനങ്ങളുടെ രണ്ടോ മൂന്നോ സ്ക്വാഡ്രണുകൾ വാങ്ങുന്നത് ഇന്ത്യ പരിഗണിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
റഷ്യയുടെ അൽമാസ്-ആന്റേ രൂപകൽപ്പന ചെയ്ത എസ്-400 ( സുദർശൻ ചക്രം) ന് 400 കിലോമീറ്റർ വരെ ദൂരെയുള്ള വിമാനങ്ങൾ, ഡ്രോണുകൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവയുൾപ്പെടെയുള്ള വ്യോമ ഭീഷണികളെ നേരിടാൻ സാധിക്കും. കൂടാതെ 600 കിലോമീറ്റർ വരെ ദൂരെയുള്ള ലക്ഷ്യങ്ങൾ തകർക്കാനും കഴിയും.
ഡിസംബർ 5 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ കരാർ പ്രധാന വിഷയമാകും. 10,000 കോടിയിലധികം വിലമതിക്കുന്നതാണ് ഈ പ്രതിരോധ കരാർ. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഡിഫൻസ് അക്വസിഷൻ കൗൺസിൽ ഇതിനകം വാങ്ങലിന് അംഗീകാരം നൽകിയിട്ടുണ്ട്.















