തിരുവനന്തപുരം: ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ നാളെ മുതൽ ലോക്ഭവൻ (ജനങ്ങളുടെ ഭവനം) എന്ന പേരിൽ അറിയപ്പെടും.
2024-ൽ രാഷ്‌ട്രപതിയുടെ സാന്നിധ്യത്തിൽ ചേർന്ന ഗവർണർമാരുടെ സമ്മേളനത്തിൽ കേരള ഗവർണർ രാജേന്ദ്ര ആർലേക്കറാണ് ആശയം മുന്നോട്ടു വെച്ചത്. നവംബർ 25-ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പേരുമാറ്റവുമായി ബന്ധപ്പെട്ട വിജ്ഞാപനമിറക്കി. ഇതോടെ രാജ്യത്തെ രാജ്ഭവനുകൾ ലോക്ഭവനും രാജ് നിവാസുകൾ (ലെഫ്റ്റനന്റ് ഗവർണറുടെ വസതി) ലോക് നിവാസുമാകും.
കേന്ദ്രത്തിന്റെ ഉത്തരവ് ഉടൻ നടപ്പാക്കാനും ഔദ്യോഗിക രേഖകളിലും ആശയ വിനിമയത്തിലുമെല്ലാം ലോക്ഭവനെന്ന് ഉപയോഗിക്കാനും ഗവർണർ ആർലേക്കർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ചൊവ്വാഴ്ചയോടെ തിരുവനന്തപുരം വെള്ളയമ്പലത്തെ ഗവർണറുടെ ഔദ്യോഗിക വസതിയുടെ പ്രവേശന കവാടത്തിൽ സ്വർണലിപികളിൽ ലോക്ഭവൻ എന്നെഴുതും.
ഗവർണറുടെ ഔദ്യോഗിക വസതിയും ഓഫീസും ചേർന്നതാണ് രാജ്ഭവൻ. കവടിയാറിന് സമീപം 12 ഹെക്ടറിലാണ് കേരള രാജ്ഭവൻ സ്ഥിതി ചെയ്യുന്നത്. 1956ൽ കേരള സംസ്ഥാനത്തിന്റെ രൂപീകരണ കാലത്ത്
തൈക്കാട്ടെ ഗവ. ഗസ്റ്റ്ഹൗസ്, എറണാകുളത്തെ ബോൾഗാട്ടി പാലസ്, ദേവികുളം കൊട്ടാരം തുടങ്ങി മൂന്ന് രാജ്ഭവനുകളുണ്ടായിരുന്നു. ഇതിൽ ബോൾഗാട്ടി, ദേവികുളം പാലസുകൾ പിഡബ്ല്യുൂഡിക്കും ടൂറിസത്തിനും കൈമാറി.
തിരുവിതാംകൂർ രാജകുടുംബം ഗസ്റ്റ്ഹൗസായി ഉപയോഗിച്ചിരുന്ന കൊട്ടാരമാണ് നിലവിലെ രാജ്ഭവൻ.















