തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻമന്ത്രി തോമസ് ഐസക്കിനും ഇഡി നോട്ടിസ്. ഫെമ ചട്ടം ലംഘിച്ചെന്നും വിദേശ വാണിജ്യ വായ്പ ദുരുപയോഗം ചെയ്തെന്നും ഇഡി കണ്ടെത്തിയെതിനെ തുടർന്നാണ് നടപടി. ഇരുവർക്കും പുറമേ കിഫ്‌ബി സിഇഒ കെ എം എബ്രഹാമിനും നോട്ടീസ് നൽകിയിട്ടുണ്ട്.
മൂന്ന് വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഡൽഹി കേന്ദ്രമായുള്ള ഇഡിയുടെ അഡ്‌ജുഡിക്കേറ്റിംഗ് അതോറിറ്റി നോട്ടീസ് അയച്ചിരിക്കുന്നത്. കിഫ്ബി മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് അഡ്‌ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് ഇഡി സമർപ്പിച്ചിരുന്നു. പിന്നാലെയാണ് തുടർ നടപടികൾ ആരംഭിച്ചത്.
2019 ഏപ്രിലിലാണ് കിഫ്ബി ലണ്ടൻ സ്റ്റോക് എക്‌സ്‌ചേഞ്ചിൽ 9.72 ശതമാനം പലിശയിൽ മസാല ബോണ്ടിറക്കിയത്. 2,150 കോടി രൂപയാണ് മസാല ബോണ്ട് വഴി സമാഹരിച്ചത്. പ്രൈസ് വാട്ടർ കൂപ്പർ എന്ന വിവാദ കമ്പനിയാണ് ഇതിന്റെ ഇടനിലക്കാർ. പ്രൈസ് വാട്ടർ കൂപ്പറിന്റെ റോളിനെ കുറിച്ചും പിണറായി വിജയൻ ഇഡിക്ക് മറുപടി നൽകേണ്ടി വരും
സിഎജി ആണ് മസാല ബോണ്ടിലെ ക്രമക്കേടിനെ കുറിച്ച് ആദ്യം സംശയം പ്രകടിപ്പിച്ചത്. തുടർന്നാണ് ഇഡി എത്തിയത്. കേസുമായി ബന്ധപ്പെട്ട് എട്ട് തവണ തോമസ് ഐസക്കിന് ഇഡി നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ല.















