ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയും പ്രധാന ഗൂഢാലോചനക്കാരിയുമായ ഷഹീൻ സെയ്ദിന്റെ വീട്ടിൽ എൻഐഎ റെയ്ഡ് നടത്തി. കൂടാതെ കേസുമായി ബന്ധപ്പെട്ട് കശ്മീരിലെ എട്ടിടങ്ങളിലും അന്വേഷണസംഘം പരിശോധന നടത്തിയിട്ടുണ്ട്. പ്രധാന പ്രതികളുടെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് ലോക്കൽ പൊലീസും സെൻട്രൽ റിസർവ് പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.
ലഖ്‌നൗവിലെ ഖൈസർബാഗിലും മഡിയോൺ പ്രദേശങ്ങളിലുമുള്ള ഡോ. ഷഹീൻ സെയ്ദിന്റെയും സഹോദരൻ പർവേസ് അൻസാരിയുടെയും വസതികളിൽ എൻഐഎ സംഘം റെയ്ഡ് നടത്തി. ഷഹീന്റെ പിതാവ് സയ്യിദ് അഹമ്മദ് അൻസാരിയെയും മൂത്ത സഹോദരനെയും സംഘം ചോദ്യം ചെയ്തുവരികയാണ്. പരിശോധനയിൽ നിർണായക രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്.
ഖാസിഗുണ്ടിലെ ഡോ. അദീലിന്റെയും ജാസിർ ബിലാലിന്റെയും വീടുകൾ, ഷോപ്പിയാനിലെ മുഫ്തി ഇർഫാന്റെ വസതി, പുൽവാമയിലെ ഡോ. മുസമ്മിലിന്റെയും അമീർ റാഷിദിന്റെയും വീടുകളിലും എൻഐഎ സംഘങ്ങൾ പരിശോധന നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ജെയ്ഷെ മുഹമ്മദ് ഭീകരരെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി കശ്മീർ പൊലീസും സംസ്ഥാന അന്വേഷണ ഏജൻസിയും നേരത്തെ പരിശോധന നടത്തിയിരുന്നു.















