തിരുവനന്തപുരം: ലൈംഗിക പീഡനപരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് എതിരെ കൂടുതൽ തെളിവുകൾ പുറത്ത്. പീഡനത്തിനിടെ ഉപദ്രവിച്ചതിന്റെ ചിത്രങ്ങൾ അടക്കമുളള തെളിവുകൾ പൊലീസിന് ലഭിച്ചു. നിർബന്ധിത ഗർഭഛിദ്രത്തിന് തെളിവായി മെഡിക്കൽ രേഖകളും കണ്ടെടുത്തു. അതേ സമയം തെളിവുകൾ അട്ടിമറിക്കാൻ പ്രതിയും സംഘവും ശ്രമിച്ചതിന്റെ വിശദാംശങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
പീഡനം നടന്നില്ലെന്ന സ്ഥാപിക്കാനാണ് ജാമ്യാപേക്ഷയിൽ രാഹുൽ ശ്രമിക്കുന്നത്. എന്നാൽ അതിജീവിത ക്രൂര പീഡനത്തിന് ഇരയായി എന്ന് തെളിക്കുന്നതാണ് നിലവിൽ പുറത്തുവന്ന രേഖകൾ. യുവതിയെ ഭീഷണിപ്പെടുത്തി നിരന്തം ലൈംഗികമായി ചൂഷണം ചെയ്തിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ബുധനാഴ്ച പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം പെൺകുട്ടിക്കെതിരെ രാഹുൽ സീൽ വെച്ച കവറിൽ ഡിജിറ്റൽ രേഖകൾ സമർപ്പിച്ചിരുന്നു. എന്നാൽ പൊലീസിന് ലഭിച്ച ചിത്രങ്ങളും മെഡിക്കൽ രേഖകളും ഇവയെ ഖണ്ഡിക്കുന്നതാണ്. നാളെ ഈ തെളിവുകൾ ഹാജരാക്കിയായിരിക്കും പൊസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർക്കുക.















