കൊല്ലം: ശബരിമലയിൽ സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന് വീണ്ടും കുരുക്ക്. ദ്വാരപാലക ശില്പ പാളി മോഷണക്കേസിലും എ. പത്മകുമാറിനെ പ്രതി ചേർത്തു. ഈ കേസിൽ പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ അദ്ദേഹം റിമാൻഡിൽ തുടരും. റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ കേസിൽകൂടി പ്രതിചേർത്തത്. പത്മകുമാറിന്‍റെ റിമാന്‍ഡ് കാലാവധി കൊല്ലം വിജിലന്‍സ് കോടതി 14 ദിവസത്തേക്കുകൂടി നീട്ടിയിട്ടുണ്ട്.
ദ്വാരപാലക ശില്പപാളികൾ കടത്തിയ കേസിൽ ദേവസ്വം മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ പ്രതി ചേർത്തു കൊണ്ട് കൊല്ലം വിജിലൻസ് കോടതിയിലാണ് എസ്ഐടി റിപ്പോർട്ട് സമർപ്പിച്ചത്. തുടർന്ന് ഈ കേസിൽ ജയിലിൽ എത്തിയാണ് എസ്ഐടി അറസ്റ്റ് രേഖപ്പെടുത്തിയത്. ആദ്യം കട്ടിളപ്പാളി കടത്തിയ കേസിലാണ് പത്മകുമാറിനെ പ്രതിചേർത്തിരുന്നത്.
സ്വർണപ്പാളികളെ ചെമ്പുപാളികൾ എന്ന് മാറ്റിയെഴുതി, വ്യാജരേഖകൾ ഉണ്ടാക്കി ഉണ്ണികൃഷ്ണൻ പോറ്റിക്കും സംഘത്തിനും സഹായം നൽകിയതിനാണ് നേരത്തെ പത്മകുമാർ പ്രതിചേർക്കപ്പെട്ടത്. ഇപ്പോൾ 2019-ൽ ദ്വാരപാലക ശില്പങ്ങളുടെ പാളി കടത്തിക്കൊണ്ടുപോയി സ്വർണം തട്ടിയെടുത്തെന്ന കേസിലാണ് എസ്ഐടി പ്രതിചേർത്തിരിക്കുന്നത്. രണ്ട് കേസുകളിലും പത്മകുമാറിന് പങ്കുണ്ട് എന്നാണ് എസ്ഐടി ആരോപിക്കുന്നത്.















