ന്യൂഡൽഹി: ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ 25 പേർ മരിച്ച സംഭവത്തിൽ ഉടമ സൗരഭ ലുത്രയുടെ ബിസിനസ് പങ്കാളി അജയ് ഗുപ്ത അറസ്റ്റിൽ. താൻ ബിസിനസ് പങ്കാളി മാത്രമാണെന്നും കൂടുതലൊന്നും അറിയില്ലെന്നും അജയ് ഗുപ്ത മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഡൽഹി പൊലീസാണ് അജയ് ഗുപ്തയെ അറസ്റ്റ് ചെയ്തത്. ഇയാളെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മാറ്റുന്നതിനിടെയാണ് മാദ്ധ്യമപ്രവർത്തകർ പൊതിഞ്ഞത്.
നിശാക്ലബ് ഉടമകളായ സൗരവും ഗൗരവും തായ്ലാൻഡിൽ ഒളിവിലാണ്. ഇവർക്കെതിരെ ഇന്റർപോൾ നോട്ടീസും ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. അജയ് ഗുപ്തയെ കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിൽ കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ ഗോവയിലേക്ക് കൊണ്ടുപോകും.
പ്രതികൾക്കായി ഇന്ത്യൻ അന്വേഷണ ഏജൻസികൾ തായ്ലാൻഡിലേക്ക് തിരിച്ചിട്ടുണ്ട്. തായ്ലാൻഡിലെ അധികാരികളുമായും ബന്ധപ്പെട്ടു. ഇതിനിടെ ദുരന്തമുഖമായ നിശാക്ലബ്ബ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരപ്പാക്കി. ലൈസൻസില്ലാതെയാണ് ക്ലബ് പ്രവർത്തിച്ചിരുന്നതെന്ന് അധികൃതർ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ശനിയാഴ്ച രാത്രി 11.45 ഓടെയാണ് ബിർച്ച് ബൈ റോമിയോ ലെയ്‌നിൽ തീപിടിത്തമുണ്ടായത്. മരിച്ച 25 പേരിൽ 20 പേർ ജീവനക്കാരും അഞ്ച് പേർ വിനോദസഞ്ചാരികളുമായിരുന്നു.















