എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതിവിധി ചോർന്നതായി ആരോപണം. ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് യശ്വന്ത് ഷേണായിയാണ് ആരോപണവുമായി രംഗത്തെത്തിയത്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കേസിന്റെ വിധി വരുന്നതിന് മുമ്പ് ഒരാഴ്ച മുമ്പ് സംഘടനയ്‌ക്ക് ഊമക്കത്ത് ലഭിച്ചു. കത്തിലെ വിവരങ്ങൾ വിധിയുമായി സാമ്യമുള്ളതാണെന്നും അഭിഭാഷകൻ ആരോപിച്ചു. ഊമക്കത്തിന്റെ പകർക്ക് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ആരോപണമുയർത്തുന്നത്.
കേസിലെ ഏഴാം പ്രതി ചാർളി തോമസ്, എട്ടാം പ്രതി ദിലീപ്, ഒമ്പതാം പ്രതി സനിൽ കുമാർ എന്നിവരെ ഒഴിവാക്കുമെന്നും ഊമക്കത്തിൽ പറഞ്ഞിരുന്നതായി അഭിഭാഷകൻ ആരോപിച്ചു. കത്തിന്റെ ഉറവിടം കണ്ടെത്തണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.















