ന്യൂഡൽഹി: ഓസ്ട്രേലിയയിൽ കുട്ടികൾക്ക് സോഷ്യൽമീഡിയ ഉപയോഗത്തിൽ നിന്ന് വിലക്ക്. 16 വയസിന് താഴെയുള്ളവർ സോഷ്യൽമീഡിയ ഉപയോഗിക്കുന്നത് നിർത്തണമെന്ന് അധികൃതർ അറിയിച്ചു. ടിക് ടോക്ക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയുൾപ്പെടെയുള്ള വിവിധ പ്ലാറ്റ്‌ഫോമുകളിൽ 16 വയസിന് താഴെയുള്ളവരുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനും ഉത്തരവിട്ടിട്ടുണ്ട്. പ്രധാനമന്ത്രി ആന്റണി അൽബനീസും ഇക്കാര്യം സ്ഥിരീകരിച്ചു.
കുട്ടികൾ കുട്ടികളായിരിക്കാനുള്ള അവകാശം തിരിച്ചുപിടിക്കുന്നുവെന്നാണ് ആന്റണി അൽബനീസ് പ്രതികരിച്ചത്. മാതാപിതാക്കൾക്ക് സമാധാനം ലഭിക്കാനും ഈ തീരുമാനം സഹായിക്കുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
കഴിഞ്ഞദിവസം രാത്രി മുതൽ കുട്ടികളുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്ത് സോഷ്യൽമീഡിയ ഉപയോഗം കുറച്ചില്ലെങ്കിൽ മൂന്ന് കോടിയോളം പിഴ അടയ്‌ക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി. ‘അഭിമാനകരമായ നിമിഷം’ എന്നാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്.
സോഷ്യൽമീഡിയ ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യത്തിന് ദോഷം ചെയ്യുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നിരോധനം കൊണ്ടുവന്നത്.















