തിരുപ്പതി: പ്രസാദ ലഡുവിന് പിന്നാലെ തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിൽ ദുപ്പട്ടകളിലും (ഷാൾ) അഴിമതി. തിരുപ്പതി ദേവസ്ഥാനം (ടിടിഡി) വിജിലൻസ് വകുപ്പ് നടത്തിയ പരിശോധനയിൽ ശുദ്ധമായ പട്ട് എന്ന പേരിൽ വിതരണം ചെയ്തത് പോളിസ്റ്റർ തുണികളാണെന്ന് കണ്ടെത്തി. ക്ഷേത്രത്തിലേക്ക് ഷാളുകൾ വിതരണം ചെയ്യുന്ന വിആർഎസ് എക്‌സ്‌പോർട്ട്‌സ് എന്ന സ്ഥാപനത്തിനെതിരെ ആന്ധ്ര അഴിമതി വിരുദ്ധ ബ്യൂറോ നടപടി ആരംഭിച്ചിട്ടുണ്ട്.
2015 മുതൽ വിആർഎസ് എക്‌സ്‌പോർട്ട്‌സാണ് ക്ഷേത്രത്തിൽ ഷാളുകൾ എത്തിക്കുന്നത്. വൈഎസ്ആർ കോൺഗ്രസ് സർക്കാരിന്റെ കാലത്താണ് വിആർഎസ് എക്‌സ്‌പോർട്ട്‌സിന് ടെൻഡർ നൽകിയത്. 54 കോടിയിലധികം രൂപയുടെ അഴിമതിയാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.
വിജിലൻസ് നടത്തിയ പരിശോധനയിൽ ഷാളുകളിൽ പരിശുദ്ധമായ മൾബറി സിൽക്കിലുണ്ടാകുന്ന ഹോളോഗ്രാം മുദ്ര ഇല്ലെന്ന് കണ്ടെത്തി. മാത്രമല്ല ടിടിഡിക്ക് 1,300 രൂപയ്‌ക്ക് വിറ്റ അതേ ഷാൾ മറ്റിടങ്ങളിൽ വെറും 400 രൂപയ്‌ക്ക് വിൽക്കുന്നുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.
വേദാശീർവചനം പോലുള്ള ക്ഷേത്ര ചടങ്ങുകളിൽ ഈ ഷാളുകൾ ഉപയോഗിക്കാറുണ്ട്. കൂടാതെ ക്ഷേത്രത്തിൽ എത്തുന്ന വിശിഷ്ട വ്യക്തികൾക്ക് ഷാളുകൾ സമ്മാനിക്കുന്ന പതിവുണ്ട്. ഒരു വശത്ത് സംസ്കൃതത്തിൽ ‘ഓം നമോ വെങ്കടേശായ’ എന്നും മറുവശത്ത് തെലുങ്കിൽ പവിത്ര ചിഹ്നങ്ങളും ആലേഖനം ചെയ്ത ഷാൾ രംഗനായകുല മണ്ഡപത്തിൽ നിന്നും ആചാരപരമായാണ് ക്ഷേത്രം അധികൃതർ സമ്മാനിക്കുന്നത്.















