ന്യൂഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തീവ്ര വോട്ടർ പട്ടിക പുനഃപരിശോധന (SIR) വിഷയത്തിൽ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും നുണകൾ പ്രചരിപ്പിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. ലോക്സഭയിൽ രാഹുലിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
രാഹുലിന്റെ വോട്ട് ചോരി ആരോപണത്തെയും ഹരിയാന തെരഞ്ഞെടുപ്പ് സമയത്ത് രാഹുൽ ഉന്നയിച്ച അവകാശവാദങ്ങളെയും അമിത് ഷാ വിമർശിച്ചു. വോട്ടർ പട്ടികകളിലെ ക്രമക്കേടുകളെ കുറിച്ച് ചർച്ചയ്‌ക്ക് ധൈര്യമുണ്ടോ എന്ന രാഹുലിന്റെ ചോദ്യത്തിന് കുറിക്ക് കൊള്ളുന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. താൻ എന്ത് പറയണമെന്ന് ആരും നിർദേശിക്കേണ്ടെന്ന് അമിത് ഷാ പറഞ്ഞു.
ഇന്ത്യൻ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ ഗാന്ധി എങ്ങനെയാണ് വോട്ടറായതെന്നും അമിത് ഷാ രാഹുലിനോട് ചോദിച്ചു. നാല് മാസമായി എസ്ഐആറിനെ കുറിച്ച് നുണകൾ പ്രചരിപ്പിക്കുകയാണ്. രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണഘടനാ സ്ഥാപനമാണെന്നും കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്നതല്ലെന്നും അമിത് ഷാ പറഞ്ഞു.
സ്വതന്ത്ര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണ്. തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളെക്കുറിച്ചാണ് ചർച്ച നടക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.















