ന്യൂഡൽഹി: 25 പേരുടെ ജീവനെടുത്ത ഗോവ നിശാക്ലബ്ബിന്റെ ഉടമകളെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിൽ കാലതാമസം ഉണ്ടാകുമെന്ന് അന്വേഷണസംഘം. പ്രതികളായ സൗരഭ്, ഗൗരവ് എന്നിവരെ തായ്ലാൻഡിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പാസ്പോർട്ടുകൾ റദ്ദാക്കിയ സാഹചര്യത്തിലാണ് കാലതാമസം വരുന്നതെന്നാണ് വിവരം. അടിയന്തര യാത്രാരേഖകൾക്കുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പ്രതികൾ നിലവിൽ ഫുക്കറ്റ് ഇമിഗ്രേഷൻ കൺട്രോൾ സെന്ററിലാണുള്ളത്.
നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തിന് മണിക്കൂറുകൾക്കുള്ളിൽ രാജ്യംവിട്ട പ്രതികളെ തായ്ലാൻഡിലെ ഫുക്കറ്റിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഗോവ പൊലീസും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും ഏകോപിപ്പിച്ചാണ് പ്രതികളെ പിടികൂടിയത്.
സർക്കാർ ഇവരെ എത്രയും വേഗം ഗോവയിലേക്ക് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ഇനിയൊരു നിയമലംഘനവും കൈയ്യേറ്റവും അനുവദിക്കില്ല. എൻഫോഴ്സ്മെന്റ് സംഘം വിവിധ ക്ലബ്ബുകളിലും റെസ്റ്റോറന്റുകളിലും പരിശോധന നടത്തുന്നുണ്ട്. നിയമലംഘനങ്ങൾ കണ്ടെത്തുന്ന ക്ലബ്ബുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. തീപിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് നീതി ലഭിക്കാൻ വേണ്ടി പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.















