തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ ചലച്ചിത്ര നടൻ ദിലീപ് കുറ്റവിമുക്തനായ സംഭവത്തിൽ പരസ്യ പ്രതികരണം നടത്തുന്ന ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും മറ്റുള്ളവരയുടെയും നിലപാടുകളുടെ ഇരട്ടത്താപ്പുകൾ തുറന്നുകാട്ടി സാമൂഹ്യ വിമർശകനായ ടി ജി മോഹൻദാസ് രംഗത്ത് വന്നു. ജനം ടിവി ഓൺലൈന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ടിജി മോഹൻദാസ് ഭാഗ്യലക്ഷ്മിയുടെ നിലപാടുകളിലെ അന്തസ്സാര ശൂന്യത അക്കമിട്ട് നിരത്തിയത്.
ദിലീപിനെ പോലെ തന്നെ ചലച്ചിത്രരംഗവുമായി ബന്ധപ്പെട്ട വേടൻ ബലാത്സംഗ കേസിൽ പ്രതിയായപ്പോൾ, ഇപ്പോൾ ദിലീപിനെ എതിർക്കുന്നവർ സ്വീകരിച്ച നിലപാടുകളാണ് ടിജി ചോദ്യം ചെയ്തത്. വേടന് സംസ്ഥാന സർക്കാർ അവാർഡ് നൽകുകയും തിരുവനന്തപുരത്ത് കൊണ്ടുപോയി ആദരിക്കുകയും ചെയ്തതായി ടിജി മോഹൻദാസ് പറഞ്ഞു. ഇപ്പോൾ ദിലീപ് വിഷയത്തിൽ ധാർമിക രോഷം കൊള്ളുന്ന ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി വേടനോടൊപ്പം വേദി പങ്കിടുക പോലും ചെയ്തതായി മോഹൻദാസ് ചൂണ്ടിക്കാട്ടി. അതുമാത്രമല്ല വിചാരണ നടപടികളുടെ ഭാഗമായി കോടതി പിടിച്ചെടുത്ത പാസ്പോർട്ട് വേടന് തിരികെ നൽകുകയും അതുമായി അയാൾ ഇന്ത്യക്ക് പുറത്തുപോയി പരിപാടികൾ അവതരിപ്പിച്ച് തിരികെ എത്തുകയും ചെയ്തു. ഈ വിഷയം കേരളത്തിലെ മാധ്യമങ്ങളും ബുദ്ധിജീവികളോ ചർച്ച ചെയ്തില്ല. വേടനും ബലാത്സംഗ കേസ് പ്രതിയാണ്. വേടന്റെ വിഷയം വരുമ്പോൾ ഒരു നീതിയും ദിലീപിന്റെ വിഷയം വരുമ്പോൾ മറ്റൊരു നിലപാടും ഇരട്ടത്താപ്പാണെന്ന് ടിജി മോഹൻദാസ് ചൂണ്ടിക്കാണിക്കുന്നു.. വേടന്റെ കയ്യിൽപ്പെട്ട് മുറിവേറ്റ് ജീവിതം തുലഞ്ഞുപോയ ഒരു അതിജീവിത ഉണ്ടായിരുന്നു. ഭാഗ്യലക്ഷ്മി അത് കണ്ടില്ല. എന്നാൽ ഭാഗ്യലക്ഷ്മി നിഷ്കളങ്കയാണെന്നും ഈ നരേറ്റീവിന്റെ ഇരയാണെന്നും മോഹൻദാസ് പറഞ്ഞു..
ജനം ടിവി ഒഴികെ ബാക്കിയുള്ള ചാനലുകൾക്ക് ദിലീപിനെ എങ്ങനെയെങ്കിലും താഴ്‌ത്തി കെട്ടാൻ അസാമാന്യമായ വാശിയാണെന്ന് ടിജി മോഹൻദാസ് എടുത്തു പറഞ്ഞു.















