കോഴിക്കോട്: മുസ്ലിം വനിതകളെ വ്യാപകമായി വോട്ട് പിടിക്കാന്‍ ഇറക്കിഎന്നും പ്രകടനങ്ങളില്‍ പ്രദര്‍ശിപ്പിച്ചെന്നുമുള്ള വിമര്‍ശനവുമായി സമസ്ത കാന്തപുരം വിഭാഗം. ബാഫഖി കാലത്ത് എംഇഎസ് സ്ത്രീകളെ റോഡിലിറക്കിയപ്പോള്‍ ലീഗ് അവരുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. സ്ത്രീകള്‍ക്ക് സംവരണം വന്നതിന് ശേഷവും ലീഗ് അവരെ പ്രകടനത്തിനും മറ്റും ഇറക്കിയിരുന്നില്ലെന്നുംകാന്തപുരം വിഭാഗം നേതാവ് റഹ്മത്തുല്ല സഖാഫി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.പൂര്‍വികര്‍ കാത്തു സൂക്ഷിച്ചു പോന്ന സാംസ്‌കാരിക ത്തനിമ നശിപ്പിച്ചു കളഞ്ഞാല്‍ വലിയ വില നല്‍കേണ്ടി വരും അദ്ദേഹം മുസ്ലീഗങ്ങളോട് ആഹ്വാനം ചെയ്യുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
മുസ്‌ലിം വനിതകളെ വ്യാപകമായി വോട്ട് പിടിക്കാന്‍ ഇറക്കിയതും പ്രകടനങ്ങളില്‍ പ്രദര്‍ശിപ്പിച്ചതും ആദ്യമായി ജമാഅത്തെ ഇസ്‌ലാമിയാണ്. ബാഫഖി തങ്ങളുടെ കാലത്ത് എം.ഇ.എസ് സ്ത്രീകളെ റോട്ടിലിറക്കിയപ്പോള്‍ ലീഗ് അവരുമായുള്ള ബന്ധം തന്നെ വിച്ഛേദിച്ചിരുന്നു. സ്ത്രീകള്‍ക്ക് സംവരണം വന്നതിനു ശേഷവും ലീഗ് അവരെ പ്രകടനത്തിനും മറ്റും ഇറക്കിയിരുന്നില്ല. ഇപ്പോള്‍ ‘വെല്‍ഫയര്‍’ സംസ്‌കാരം മുഖ്യധാര മുസ്‌ലിം രാഷ്‌ട്രീപാര്‍ട്ടിയേയും സ്വാധീനിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ വ്യാപകമായി കണ്ടത്.
കൗമാരക്കാരികളായ മുസ്‌ലിം പെണ്‍ കുട്ടികള്‍ തുറന്ന വാഹനങ്ങളില്‍ കയറി ഡാന്‍സ് ചെയ്തു നീങ്ങുന്ന കാഴ്ച എങ്ങും ദൃശ്യമായിരുന്നു. മറ്റു സമുദായങ്ങളിലെ പെണ്‍ കുട്ടികള്‍ തീരെ കുറവായിരുന്നു എന്നതും ശ്രദ്ധേയമാണ്.
മുസ്‌ലിം ഉമ്മത്ത് കാത്തുസൂക്ഷിച്ചു പോന്ന സാംസ്‌കാരിക അച്ചടക്കം നശിച്ചു കാണാന്‍ ആഗ്രഹിക്കുന്ന സ്വതന്ത്ര വാദികളെയാണ് ഇത് സന്തോഷിപ്പിക്കുക. രാഷ്‌ട്രീയ അതിക്രമങ്ങള്‍ തെരുവുകളില്‍നിന്നും വീടുകളിലേക്ക് കൂടി പടരാനും സ്ത്രീകളും കുട്ടികളും അക്രമിക്കപ്പെടാനും കൂടി ഇത് വഴിവെക്കും. ചെറിയ കുട്ടികളെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിക്കുന്നതും സമൂഹം അവരോട് കാണിച്ചിരുന്ന ദയയും അനുകമ്പയും ഇല്ലാതെയാക്കും.
പൂര്‍വികര്‍ കാത്തു സൂക്ഷിച്ചു പോന്ന സാംസ്‌കാരിക ത്തനിമ നശിപ്പിച്ചു കളഞ്ഞാല്‍ വലിയ വില നല്‍കേണ്ടി വരും.















