എറണാകുളം: തദ്ദേശീയ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ കനത്ത പരാജയത്തിൽ പ്രതികരിച്ച് എൻജിഒ സംഘ്. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവയ്‌ക്കുകയും ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിഷേധാത്മകമായ നിലപാട് സ്വീകരിക്കുകയും ചെയ്ത സർക്കാരിന് തദ്ദേശ തെരഞ്ഞെടുപ്പിൽ ജീവനക്കാർ കനത്ത തിരിച്ചടി നൽകിയെന്ന് കേരള എൻ ജി ഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.രാജേഷ് പറഞ്ഞു.
ജീവനക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും കവർന്നെടുത്ത സർക്കാരിനൊപ്പം നിന്ന് ജീവനക്കാരെ വഞ്ചിച്ച ഭരണാനുകൂല സംഘടനകൾ സ്വന്തം സർക്കാരിനുവേണ്ടി നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ ജീവനക്കാർ തള്ളിക്കളഞ്ഞ സാഹചര്യത്തിൽ ഇടതു സംഘടനകൾ ജീവനക്കാരോട് മാപ്പ് പറയണം. ശമ്പള പരിഷ്കരണം, ക്ഷാമബത്ത കുടിശ്ശിക , പങ്കാളിത്ത പെൻഷൻ പിൻവലിക്കുക , ലീവ് സറണ്ടർ , മെഡിസെപ്പ് തുടങ്ങിയ വിഷയങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ തയ്യാറായില്ലെങ്കിൽ അതിശക്തമായ തുടർ പ്രക്ഷോഭങ്ങൾക്കായിരിക്കും പുതുവർഷം സാക്ഷ്യം വഹിക്കേണ്ടി വരുന്നത് എന്നും അദ്ദേഹം പറഞ്ഞു.
എൻ ജി ഒ സംഘ് എറണാകുളം ജില്ലാ പ്രവർത്തക സമിതി യോഗം ആലുവയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻ്റ് എം പി പ്രസീദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ടി എസ് ശ്രീജേഷ് , ജില്ലാ സെക്രട്ടറി പി എസ് സുമേഷ് , വനിതാ സമിതി ഭാരവാഹികളായ കെ എം വീണ , ടി പി സ്മിത , ബ്രാഞ്ച് സെക്രട്ടറി സി പി അപ്പു എന്നിവർ പ്രസംഗിച്ചു.















