തിരുവനന്തപുരം: തന്നെ സ്വർണം കട്ടവൻ എന്ന് വിളിക്കരുതെന്ന അപേക്ഷയുമായി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സ്വർണ്ണം കട്ടവൻ എന്ന് വിളിക്ക് ശേഷം വീട്ടിൽ സ്വസ്ഥമായി ഉറങ്ങാൻ കഴിയുന്നില്ലെന്നും കടകംപള്ളി പറഞ്ഞു.
പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരായ മാനനഷ്ട കേസ് കോടതി പരിഗണിച്ചപ്പോഴാണ് കടകംപള്ളിയുടെ അഭിഭാഷകൻ ‘വിചിത്ര’മായ ആവശ്യം ഉന്നയിച്ചത്. തന്നെ സ്വർണം കട്ടവൻ എന്ന് വിളിക്കാതിരിക്കാമോ എന്നും കടകംപള്ളി ചോദിച്ചു.
ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ജീവനക്കാരെയോ രാഷ്‌ട്രീയ നേതാക്കളെ വിമർശിക്കുന്നതിന് താൻ എതിരല്ല. എന്നാൽ തന്നെ സ്വർണം കട്ടവൻ എന്ന് വിളിക്കരുത് എന്നുമായിരുന്നു കോടതി മുൻപാകെ കടകംപള്ളിയുടെ അപേക്ഷ.
അതേസമയം, ശബരിമല സ്വർണക്കൊള്ളയുടെ കാലത്ത് ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെ രക്ഷിക്കാനുള്ള ശ്രമവും അണിയറിയിൽ ശക്തമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സ്വർണക്കൊള്ളയിൽ എസ്ഐടി അന്വേഷണം വഴിമുട്ടിയെന്ന വിമർശനവും ശക്തമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വർണ്ണക്കൊള്ള എൽഡിഎഫിന് നൽകിയത് സമാനതകളില്ലാത്ത തിരിച്ചടിയായിരുന്നു. തോൽവിയുടെ പശ്ചാത്തലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൂടുതൽ സിപിഎം നേതാക്കളിൽ അന്വേഷണം എത്താതിരിക്കാൻ സംസ്ഥാന സർക്കാർ പരാമവധി ശ്രമിക്കുമെന്ന് ഉറപ്പാണ്. ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം എന്നത് മാത്രമാണ് ഇക്കാര്യത്തിൽ പ്രതീക്ഷയ്‌ക്ക് വക നൽകുന്നത്.















