എറണാകുളം : കൊച്ചി കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന ദീപ്തി മേരി വർഗീസിനെ ലിസ്റ്റിൽ നിന്നും വെട്ടി മാറ്റി.
കോൺഗ്രസ് നേതാവ് വി.കെ. മിനിമോൾ കൊച്ചി മേയറാകും.ദീപക് ജോയ് ഇക്കാലയളവിൽ ഡെപ്യൂട്ടി മേയറാകും ടേം വ്യവസ്ഥപ്രകാരം ആദ്യ രണ്ടരക്കൊല്ലത്തേക്കാണ് ഇവർ ചുമതലയിൽ ഉണ്ടാവുക. . അവസാനത്തെ രണ്ടരക്കൊല്ലം ഷൈനി മാത്യുവിനാണ് മേയർപദവി. കെ.വി.പി. കൃഷ്ണകുമാർ ഇക്കാലയളവിൽ ഡെപ്യൂട്ടി മേയറാകും. കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിന് ശേഷം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് പ്രഖ്യാപനം നടത്തിയത് .മേയർ സ്ഥാനത്ത് നിന്ന് വെട്ടിയതിൽ കെ.പി സി.സിക്ക് ദീപ്തി പരാതി നൽകി. പരാതി നൽകിയത് അറിഞ്ഞില്ലെന്ന് DCC പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് പറയുന്നു .
കെപിസിസി ജനറൽ സെക്രട്ടറിയായ ദീപ്തി മേരി വർഗീസിനെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് കൊച്ചി മേയർസ്ഥാനത്തേക്ക് യുഡിഎഫ് ഉയർത്തിക്കാണിച്ചിരുന്നു. പിന്നീട് സഭയുടെയും എറണാകുളം എംപി ഹൈബി ഈഡന്റെയും താത്പര്യ പ്രകാരമാണ് ദീപ്തി മേരി വർഗീസിനെ മേയർ സ്ഥാനത്ത് നിന്നും വെട്ടി നീക്കിയത്. ഫലപ്രഖ്യാപനത്തിന് പിന്നാലെ എ,ഐ ഗ്രൂപ്പുകൾ സംയുക്തമായി ദീപ്തിയെ മേയർസ്ഥാനത്തുനിന്ന് ഒഴിവാക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അതിനായി പാർലമെന്റെറി പാർട്ടി ഭൂരിപക്ഷം നോക്കണം എന്ന തന്ത്രമാണ് ലത്തീൻ വാദികൾ ഇറക്കിയത്. പാർലമെന്റെറി പാർട്ടി യോഗത്തിൽ ഷൈനി മാത്യുവിനാണ് കൂടുതൽ പിന്തുണ ലഭിച്ചത്. വി.കെ. മിനിമോൾക്ക് 17 പേർ പിന്തുണ നൽകിയപ്പോൾ ഷൈനി മാത്യുവിനെ 19 പേരാണ് പിന്തുണച്ചത്. ദീപ്തിക്ക് നാലുപേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. കൗൺസിലർമാരെ നേരിട്ട് കണ്ട് അഭിപ്രായം ചോദിച്ചും രഹസ്യബാലറ്റ് തടഞ്ഞും ദീപ്തി മേരി വർഗീസിനെ വെട്ടാനുള്ളശ്രമമാണ് ഹൈബി ഗ്രൂപ്പ് നടത്തിയതെന്നും ഇവർ ആരോപിക്കുന്നു.
കൊച്ചി കോർപറേഷനിലെ സ്റ്റേഡിയം വാർഡിൽനിന്നുള്ള പ്രതിനിധിയാണ് ദീപ്തി. വി.കെ. മിനിമോൾ പാലാരിവട്ടത്തുനിന്നും ഷൈനി ഫോർട്ട് കൊച്ചിയിൽനിന്നുമുള്ള പ്രതിനിധിയാണ്. ദീപക് ജോയ് അയ്യപ്പൻകാവിനെയും കെവിപി കൃഷ്ണകുമാർ എറണാകുളം സൗത്തിനെയുമാണ് പ്രതിനിധീകരിക്കുന്നത്.















