ധാക്ക: മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ ബംഗ്ലാദേശിൽ തിരിച്ചെത്തി. ബിഎൻപി ആക്ടിംഗ് ചെയർമാൻ താരിഖ് റഹ്മാൻ കഴിഞ്ഞ 17 വർഷമായി ലണ്ടനിലായിരുന്നു താമസം. ഭാര്യ സുബൈദ റഹ്മാനും മകൾ സൈമ റഹ്മാൻ എന്നിവർക്കൊപ്പമാണ് താരിഖ് റഹ്മാൻ ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങിയത്. വിമാനത്താവളത്തിന് പുറത്ത് ഗംഭീര സ്വീകരണമാണ് താരിഖ് റഹ്മാന് ബിഎൻപി പ്രവർത്തകർ നൽകിയത്.
ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് റഹ്മാൻ മത്സരിക്കുമെന്നാണ് സൂചന. ഖാലിദ സിയയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ, ബിഎൻപി അടുത്ത സർക്കാർ രൂപീകരിക്കുകയാണെങ്കിൽ റഹ്മാൻ പ്രധാനമന്ത്രിയാകുമെന്ന് പാർട്ടി സെക്രട്ടറി ജനറൽ മിർസ ഫഖ്രുൽ ഇസ്ലാം ആലംഗീർ നേരത്തെ പ്രസ്താവിച്ചിരുന്നു.
മുൻ പ്രസിഡന്റ് സിയാവുർ റഹ്‌മാന്റെ മകനായ താരിഖ് റഹ്മാൻ ഷേഖ് ഹസീന ഭരണകൂടത്തിന്റെ കാലത്താണ് ധാക്ക വിട്ടത്. ആ സമയത്ത് അദ്ദേഹത്തിന് 18 മാസം തടവുശിക്ഷ അനുഭവിക്കേണ്ടിവന്നു 2008ൽ ജയിൽ മോചിതനായ ഉടൻ തന്നെ വൈദ്യചികിത്സയ്‌ക്കായി ലണ്ടനിലേക്ക് പോയ അദ്ദേഹം പിന്നീട് മടങ്ങി വന്നില്ല.
2016-ൽ ഖാലിദ സിദയെ ശിക്ഷിച്ചപ്പോഴാണ് താരിഖ് റഹ്മാൻ ആക്ടിംഗ് ചെയർമാനായി നിയമിതനായത്. ഖാലിദ സിയയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുണ്ട്. താരിഖ് റഹ്‌മാന്റെ തിരിച്ചുവരവ് ഇന്ത്യയും ഉറ്റുനോക്കുന്നുണ്ട്. കാരണം ഇന്ത്യാ അനുകൂല അവാമി ലീഗിനെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കുണ്ട്. പാക് അനുകൂല ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. അതിനാൽ തന്നെ ബിഎൻപിയുടെ വിജയം ഒരു പരിധി വരെ ഇന്ത്യയ്‌ക്ക് ഗുണം ചെയ്യും.















