ബെംഗളൂരു: കന്നഡ സീരിയൽ നടി സി.എം.നന്ദിനിയെ (26) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കെങ്കേരിയിൽ നന്ദിനി വാടകയ്‌ക്ക് താമസിക്കുന്ന വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
അഭിനയ ജീവിതവുമായി മുന്നോട്ടു പോകാനായിരുന്നു നന്ദിനിക്ക് താൽപര്യം. എന്നാൽ, സർക്കാർ ജോലി നേടാനും വിവാഹിതയാകാനും വീട്ടുകാർ നിർബന്ധിച്ചിരുന്നു. ഇതുൾപ്പെടെ വ്യക്തിപരമായ പ്രശ്നങ്ങളും വിഷാദാവസ്ഥയും തന്നെ അലട്ടുന്നുവെന്നു കുറിപ്പിൽ പറയുന്നു.
നന്ദിനിയുടെ പിതാവ് സർക്കാർ സർവിസിലിരിക്കെ 2019ൽ മരിച്ചിരുന്നു. അഭിനയം ഒഴിവാക്കി ആശ്രിത നിയമനത്തിലൂടെ ജോലിയിൽ ചേരാനും വിവാഹിതയാവാനുമാണ് കുടുംബം ഇവരെ നിർബന്ധിച്ചിരുന്നത്. ഇങ്ങിനെ ചെയ്യുന്നതിൽ നന്ദിനിക്ക് ഒട്ടും താൽപര്യമുണ്ടായിരുന്നില്ലെന്ന് കുറിപ്പിൽ പറയുന്നതായി പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും മറ്റ് ദുരൂഹതകളൊന്നും ഇല്ലെന്നും പൊലീസ് പറയുന്നു.















