എറണാകുളം : വാർത്താവിലക്ക് ഹർജിയിൽ റിപ്പോർട്ടർ ടിവിക്ക് കോടതി പിഴയിട്ടു. മുട്ടിൽ മരം മുറി, മാംഗോ ഫോൺ തട്ടിപ്പ് തുടങ്ങിയ വാർത്തകൾ നീക്കണമെന്ന ഹർജിയിലാണ് റിപ്പോർട്ടർ ടിവിക്ക് തിരിച്ചടി ലഭിച്ചത്. ബെംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതിയാണ് റിപ്പോർട്ടർ ടിവിക്ക് പതിനായിരം രൂപ പിഴയിട്ടത് . ഹർജിക്കാർക്ക് ദുരുദ്ദേശമെന്ന് കോടതി നിരീക്ഷിച്ചു.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിന് അപകീർത്തികരമെന്ന് ആരോപിക്കപ്പെടുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിൽ നിന്നോ പങ്കിടുന്നതിൽ നിന്നോ നിരവധി ടിവി ചാനലുകൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, വാർത്താ വെബ്‌സൈറ്റുകൾ എന്നിവയെ ബെംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതി താൽക്കാലികമായി വിലക്കിയിരുന്നു . ഈ താത്കാലിക നിരോധനമാണ് ഇപ്പോൾ നീക്കം ചെയ്യപ്പെട്ടത്.
വാർത്തകൾ പുനസ്ഥാപിക്കാമെന്നും കോടതി ഉത്തരവില്‍ പറയുന്നു. വിവിധ മാധ്യമങ്ങളുടേതായി 994 ലിങ്കുകൾ റിമൂവ് ചെയ്യാൻ ആണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. ഈ വാര്‍ത്തകളെല്ലാം വീണ്ടും പബ്ലിഷ് ചെയ്യാം എന്നാണ് പുതിയ വിധി
2011-ൽ ഇൻഡോ-ഏഷ്യൻ ന്യൂസ് ചാനൽ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജ്‌മെന്റിന് കീഴിലാണ് റിപ്പോർട്ടർ ടിവി ആദ്യമായി ആരംഭിച്ചത്. മുതിർന്ന പത്രപ്രവർത്തകനായ എം.വി. നികേഷ് കുമാറും ഭാര്യ റാണി വർഗീസും ഡയറക്ടർമാരായി അന്ന് പ്രവർത്തിച്ചു. പിന്നീട്, 2023 ജൂലൈ 1-ന് അതേ ബ്രാൻഡിൽ ചാനൽ പുനരാരംഭിച്ചു. പുതുതായി വന്ന ചാനലിൽ സഹോദരന്മാരായ റോജി അഗസ്റ്റിൻ ചെയർമാനും, ജോസ് കുട്ടി അഗസ്റ്റിൻ വൈസ് ചെയർമാനും, ആന്റോ അഗസ്റ്റിൻ മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമാണ്.
ഈ മൂന്ന് സഹോദരന്മാരും 2020-ൽ നടന്ന മുട്ടിൽ മരംമുറിക്കൽ കേസിലെ പ്രധാന പ്രതികളാണ് . 2016-ൽ മാംഗോ ഫോൺ അഴിമതിയിലും ഈ മൂന്ന് സഹോദരന്മാർ പ്രതികളായിരുന്നു. 2023-ൽ റിപ്പോർട്ടർ ചാനലിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് മുമ്പാണ് ഈ രണ്ട് കേസുകളും ഫയൽ ചെയ്തത്.















