കൽപ്പറ്റ : താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം. ചുരം നിർമാണ പ്രവൃത്തിയുടെ ഭാഗമായി തിങ്കളാഴ്‌ചമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ചുരംവഴിയുള്ള യാത്ര രാവിലെ എട്ടിനുമുമ്പും വൈകിട്ട് ആറിനുശേഷവുമായി ക്രമീകരിക്കണമെന്ന് അധികൃതർ അറിയിച്ചു. മൾട്ടി ആക്സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും കുറ്റ്യാടി ചുരം വഴിയോ നാടുകാണി ചുരം വഴിയോ പോകണം.
താമരശ്ശേരി ചുരത്തിലെ ആറ്, ഏഴ്, എട്ട് ഹെയർപിൻ വളവുകൾ വീതികൂട്ടി നവീകരിക്കുന്നതിന് മുന്നോടിയായി ദേശീയപാതയോരത്ത് മുറിച്ചിട്ട മരങ്ങൾ മാറ്റുന്ന പ്രവൃത്തിയുടെ പുനരാരംഭവും ചുരത്തിലെ തകർന്ന റോഡ് ഭാഗങ്ങളിലെ അറ്റകുറ്റപ്രവൃത്തിയും തിങ്കളാഴ്ചമുതൽ നടക്കും.
ആറുമുതൽ എട്ടുവരെയുള്ള വളവുകളിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനും റോഡിൽ അറ്റകുറ്റപ്പണി നടത്തുന്നതിനുമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. രാവിലെ ഏട്ടുമുതൽ വൈകിട്ട് ആറുവരെയായിരിക്കും പ്രവൃത്തി.
പ്രവൃത്തിക്കിടെയുണ്ടാവാൻ ഇടയുള്ള കുരുക്ക് പരിഗണിച്ച് ഗതാഗതപുനഃക്രമീകരണം നടത്തണമെന്നാവശ്യപ്പെട്ട് പിഡബ്ല്യുഡി എൻ.എച്ച് വിഭാഗം അധികൃതർ താമരശ്ശേരി ഡിവൈഎസ്പിക്ക് കഴിഞ്ഞയാഴ്ച കത്ത് നൽകിയിരുന്നു.
പ്രവൃത്തികളുടെ പൂർത്തീകരണത്തിന് സാധാരണഗതിയിൽ നാലോ, അഞ്ചോ ദിവസം വേണ്ടിവരുമെന്നാണ് കരുതുന്നതെന്ന് പിഡബ്ല്യു ദേശീയപാതാ ഉപവിഭാഗം കൊടുവള്ളി അസി.എൻജിനിയർ എം. സലീം അറിയിച്ചു.















