ന്യൂഡൽഹി: സർക്കാർ ഭൂമി കയ്യേറി കെട്ടിടം നിർമിച്ചതിനെ തുടർന്ന് ഡൽഹി തുർക്ക്മൻ ഗേറ്റിലെ ജുമാമസ്ജിദിന് സമീപമുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റി. ഹൈക്കോടതിയുടെ നിർദേശപ്രകാരം ഡൽഹി മുൻസിപ്പൽ കോർപ്പറേഷന്റേതാണ് നടപടി. സർക്കാർ ഭൂമി കയ്യേറിയാണ് പള്ളി നിർമിച്ചതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പൊളിച്ചുമാറ്റിയത്.
കോർപ്പറേഷൻ നടപടിക്ക് പിന്നാലെ സ്ഥലത്ത് സംഘർഷങ്ങൾ ഉടലെടുത്തു. കെട്ടിടം പൊളിച്ചുമാറ്റാൻ എത്തിയ ഉദ്യോഗസ്ഥർക്ക് നേരെ ഒരു കൂട്ടം ആളുകൾ കല്ലെറിയുകയും അക്രമം അഴിച്ചുവിടുകയും ചെയ്തു. ആക്രമണത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേർക്കെതിരെ കേസെടുക്കുകയും ചെയ്തു.
ഇന്ന് പുലർച്ചെയാണ് ഡൽഹിയിലെ തുർക്ക്മാൻ ഗേറ്റിന് സമീപത്തുള്ള പള്ളി കോർപ്പറേഷൻ ഉദ്യോഗസ്ഥർ പൊളിച്ചുമാറ്റിയത്. രാംലീല മൈതാനത്തിന് സമീപത്തായാണ് ഫൈസ് ഇ ഇലാഹി മസ്ജിദ് സ്ഥിതിചെയ്യുന്നത്. കനത്ത പൊലീസ് സുരക്ഷയോടെയാണ് പൊളിച്ചുമാറ്റൽ നടപടിയുണ്ടായത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ വിവിധയിടങ്ങളിൽ സംഘർഷമുണ്ടായി.
പള്ളിക്ക് സമീപമുള്ള കെട്ടിടങ്ങളും പൊളിച്ചുമാറ്റിയിട്ടുണ്ട്. രാവിലെ എട്ട് മണിക്ക് പൊളിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും സംഘർഷാവസ്ഥ കണക്കിലെടുത്ത് പുലർച്ചെ ഒരു മണിക്ക് പൊളിച്ചുനീക്കുകയായിരുന്നു. പള്ളിയോട് ചേർന്നുള്ള ഭൂമികയ്യേറ്റങ്ങൾ നീക്കം ചെയ്യാനുള്ള മുൻസിപ്പൽ കോർപ്പറേഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് മസ്ജിദ് സയ്യിദ് ഇലാഹി മാനേജിംഗ് കമ്മിറ്റി സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ച നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പൊളിക്കൽ നടപടി.















