തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃസമ്മേളനത്തിൽ പങ്കെടുക്കാനായി തിരുവനന്തപുരത്തെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. രാവിലെ പത്തരമണിയോടെ ക്ഷേത്രത്തിന്റെ വടക്കേ നടയിലെത്തിയ കേന്ദ്ര മന്ത്രി 20 മിനിറ്റോളം ക്ഷേത്രത്തിനുള്ളിൽ ചെലവഴിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ എന്നിവർ ചേർന്ന് ഷായെ സ്വീകരിച്ചു.
ആറുവർഷം കൂടുമ്പോൾ നടക്കുന്ന മുറജപത്തിനിടെയാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ക്ഷേത്ര ദർശനം നടത്തിയ ശേഷം അദ്ദേഹം വിവിധ ചർച്ചകളിലും യോഗങ്ങളിലും പങ്കെടുക്കുന്നതിനായി തിരിച്ചു.
ബിജെപിയുടെ ജനപ്രതിനിധികളായ രണ്ടായിരത്തിലേറെ പേരുടെ സമ്മേളനത്തിൽ പങ്കെടുക്കുന്നതാണ് പ്രധാന പരിപാടികളിൽ ഒന്ന്.ഉച്ചകഴിഞ്ഞ് ബിജെപി കോർ കമ്മിറ്റി യോഗം. വൈകുന്നേരം എൻഡിഎ നേതാക്കളുമായി കൂടിക്കാഴ്ചയുണ്ട്. ബിജെപിയുടെ എപ്ലസ്, എ കാറ്റഗറി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയം, സീറ്റ് വിഭജനം എന്നിവ ഇന്നത്തെ യോഗങ്ങളിൽ പ്രധാന ചർച്ചാവിഷയമാകും. രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയ നേതാക്കൾ ഈ യോഗങ്ങളിൽ പങ്കെടുക്കും. വൈകിട്ട് ഏഴ് മണിയോടെ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.















