തിരുവനന്തപുരം: പീഡനക്കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ അതിജീവിത നൽകിയ മൊഴിയിൽ പരാമർശിക്കുന്ന വടകരയിലെ ഫ്ലാറ്റിനെക്കുറിച്ച ചോദ്യങ്ങളോട് പ്രതികരിക്കാതെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. തിരുവല്ലയിൽ ഹോട്ടൽമുറിയിൽ നടന്ന ക്രൂരപീഡനത്തിനുശേഷം വടകരയിൽ ഫ്ലാറ്റിലേക്ക് വരാൻ മാങ്കൂട്ടത്തിൽ തന്നെ ക്ഷണിച്ചതായി യുവതി മൊഴിനൽകിയിരുന്നു. എന്നാൽ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ദുരുപയോഗം ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ തന്നെ വഞ്ചിക്കുകയാണെന്ന് തിരിച്ചറിഞ്ഞതോടെ ഇനി തമ്മിൽ കാണാനാകില്ലെന്ന് യുവതി മറുപടി നൽകുകയായിരുന്നു.
പരാതിയിൽ പരാമർശിക്കുന്ന വടകരയിലെ ഫ്ലാറ്റിനെചൊല്ലി സോഷ്യൽമീഡിയയിൽ ഉൾപ്പെടെ ചർച്ച സജീവമായിരുന്നു. ഇതോടെയാണ് വേണുഗോപാലിനുനേരെ ചോദ്യംഉയർന്നത്. വടകരയിലെ ഫ്ലാറ്റ് ആരുടേതാണെന്ന് അന്വേഷിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പരിഹാസത്തോടെ “ഓ അപ്പോ അങ്ങനെയാണല്ലേ” എന്ന് മാത്രമായിരുന്നു വേണുഗോപാലിന്റെ മറുപടി. മാങ്കൂട്ടത്തിലിനെ നിയമസഭയിൽനിന്ന് പുറത്താക്കാൻ കോൺഗ്രസ് ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് അത്തരം കാര്യങ്ങളെക്കുറിച്ച് ചർച്ചവരുമ്പോൾ തീരുമാനിക്കും എന്നായിരുന്നു ഉത്തരം.
മൂന്നാമത് പരാതി നൽകിയ അതിജീവിതയെ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ പല തവണ വടകരയിലെ ഫ്ലാറ്റിലേക്ക് വരാൻ നിർബന്ധിച്ചിരുന്നു. വടകരയിൽ ഫ്ലാറ്റ് ഉണ്ടെന്നും ഒരു ദിവസം അവിടേക്ക് വരണമെന്നും അതിജീവിതയോട് ബലാത്സംഗത്തിനുശേഷം രാഹുൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇനി ഒരിക്കലും നമ്മൾ കാണില്ലെന്ന് അവർ മറുപടി നൽകി. പിന്നീട് രാഹുൽ പലതവണ ഭീഷണിപ്പെടുത്തുകയും വടകരയിലെ ഫ്ലാറ്റിൽ വരാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു.ഈ പരാമർശങ്ങൾ റിമാൻഡ് റിപ്പോർട്ടിൽ ഉണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റ് പാലക്കാടാണ്. എന്നാൽ പാലക്കാട് ഫ്ലാറ്റ് ഉള്ള രാഹുൽ, ദൂരെ വടകരയിലെ ഫ്ലാറ്റിലേക്ക് യുവതിയെ ക്ഷണിച്ചതിലെ ദുരൂഹത ആണ് ചർച്ചാ വിഷയം. രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്തുക്കളുടെയോ രാഷ്‌ട്രീയ സഹപ്രവർത്തകരുടെയോ ഫ്ലാറ്റിലേക്കാണോ ക്ഷണിച്ചതെന്നാണ് സംശയം.















