അയ്യപ്പഭക്തർക്ക് മണ്ഡലകാലം വ്രതശുദ്ധിയുടെ കാലം കൂടെയാണ്. നാല്പത്തൊന്ന് ദിവസം വ്രതമെടുത്ത് മല കയറുന്ന ഓരോ ഭക്തനും ഞാൻ നീ തന്നെയാകുന്നുവെന്ന വലിയ തത്വം മനസിലാക്കി മലയിറങ്ങുന്നു. ഓരോ മനുഷ്യനിലുമുള്ള അക്രമവാസനയുള്ള പുലിയെ അടക്കി അവനെ ശാന്തസ്വരൂപനാക്കിയ അയ്യപ്പൻ. രാജാവായി വാഴാൻ ആഗ്രഹിച്ചവരോട് തന്റെ അവതാര ലക്ഷ്യം പൂർത്തിയായെന്ന് വ്യക്തമാക്കി തപസിലിരിക്കുന്ന പുണ്യമല.
മണ്ഡലവിളക്ക് ദിവസം അവിടെ അയ്യനെ കാണാൻ വരുന്ന ഭക്തരുടെ എണ്ണവും കുറവല്ല. പൊന്നമ്പലമേട്ടിൽ തെളിയുന്ന മകരജ്യോതി ദർശിക്കുന്നത് പുണ്യമായാണ് ഭക്തർ കരുതുന്നത്. ആ പുണ്യദർശനം വഴി ജീവനും ആത്മാവിനും മോക്ഷം ലഭിച്ചതായി കണക്കാക്കുന്നു. തന്റെ ഭക്തർക്ക് അനുഗ്രഹം ചൊരിയുന്നതിനായി ഭഗവാൻ പ്രത്യക്ഷപ്പെടുന്നതാണ് ആ ദിവ്യപ്രകാശമെന്നാണ് വിശ്വാസം. അത് ദർശിക്കുക വഴി ആത്യന്തിക ആത്മീയ അനുഭവത്തിലെത്താണ് ഓരോ വിശ്വാസിയും എത്തുന്നത്.
സർവ്വ പാപങ്ങളും പുണ്യ പമ്പയിൽ ഒഴുക്കി കളഞ്ഞ് പരമാത്മചൈതന്യത്തെ തൊഴുത് മനസും ശരീരവും ശുദ്ധമാക്കി മലയിറങ്ങമ്പോൾ അവൻ ഭഗവാൻ തന്നെയാകുന്നു. മകരജ്യോതിയുടെ പുണ്യദർശനം അവന്റെ ഉള്ളിലും ദിവ്യപ്രകാശം കൊളുത്തുന്നു. മകരമാസത്തിലെ മകരസംക്രമദിവസമാണ് മകരജ്യോതി ദർശനം ദൃശ്യമാകുന്നത്. മൂന്ന് തവണ മകരജ്യോതി ദൃശ്യമാകും. അവ ദർശിക്കുന്ന കോടിക്കണക്കിന് ഭക്തരുടെ ശരണം വിളിയാൽ മുഖരിതമാകും ഈ സമയം സന്നിധാനവും പരിസരവും. ഈ ദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും ചടങ്ങുകളുമുണ്ടാകും.















